കൊല്ലം:കൊല്ലം ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തില്‍ വിമര്‍ശനം. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആര്‍.അരുണ്‍രാജ് ആഞ്ഞടിച്ചു. ഡി.സി.സി. ഭാരവാഹികള്‍ക്ക് ചുമതലകള്‍ നിശ്ചയിച്ചുനല്‍കിയില്ലെന്നും അരുണ്‍ പറഞ്ഞു.

To advertise here,

ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങള്‍ എല്‍.ഡി.എഫ്. നടത്തിയപ്പോള്‍ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസല്‍ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാര്‍ഡുകള്‍ക്ക് എല്‍.ഡി.എഫ്. ഒരു അനൗണ്‍സ്മെന്റ് വാഹനം വിട്ടുകൊടുത്തപ്പോള്‍ യു.ഡി.എഫിന് അതുണ്ടായില്ല.

എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തില്‍ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു മുതിര്‍ന്ന ആര്‍.എസ്.പി. നേതാവ് എ.എ.അസീസിന്റെ വിമര്‍ശനം. താന്‍ അഞ്ചുതവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെന്നും യു.ഡി.എഫിനൊപ്പം വന്നപ്പോഴാണ് തോറ്റതെന്നും അദ്ദേഹം തുറന്നടിച്ചു. നേരത്തേ വന്നിരുന്നെങ്കില്‍ വിജയിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.രാജന്‍ തിരുത്തി.

പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ രംഗത്ത് യു.ഡി.എഫിന് പ്രാതിനിധ്യമില്ലാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നെന്നും കെ.സി.രാജന്‍ പറഞ്ഞു. ഈ സംവിധാനമുപയോഗിച്ച് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി. തിരഞ്ഞെടുപ്പില്‍ കാര്യമായി സഹകരിച്ചെന്ന് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.

ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് വിലയിരുത്തല്‍

കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യു.ഡി.എഫ്. യോഗം വിലയിരുത്തി. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. മറ്റ് നാല് മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടുകളുടെ മേല്‍ക്കൈയുണ്ടാകും. ഭരണവിരുദ്ധവികാരം രൂക്ഷമായിരുന്നു. എല്ലാ മേഖലകളിലും യു.ഡി.എഫ്.അനുകൂല തരംഗം ദൃശ്യമായി. ഈ തരംഗം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഉയരുമെന്നും യോഗം വിലയിരുത്തി.