ന്യൂഡല്‍ഹി: ബോളിവുഡ് നടി നേഹാ ശര്‍മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. നേഹയുടെ പിതാവും ബിഹാര്‍ എം.എല്‍.എയുമായ അജയ് ശര്‍മയാണ് അവരുടെ രാഷ്ട്രീയപ്രവേശനത്തേക്കുറിച്ച് സൂചന നല്‍കിയത്. 

To advertise here,

ഭഗല്‍പുരില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ലോക്‌സഭാ സീറ്റ് വിഭജനചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ഭഗല്‍പുര്‍ മണ്ഡലം ലഭിക്കുകയാണെങ്കില്‍ മകളെ സ്ഥാനാര്‍ഥിയാക്കുമെന്ന് ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസിന് തീര്‍ച്ചയായും ഭഗല്‍പുര്‍ മണ്ഡലം ലഭിക്കണം. ഞങ്ങള്‍ പോരാടുകയും സീറ്റില്‍ വിജയിക്കുകയും ചെയ്യും. കോണ്‍ഗ്രസിനാണ് ഭഗല്‍പുരില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നതെങ്കില്‍, എന്റെ മകള്‍ നേഹ മത്സരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം നിലവില്‍ ഞാന്‍ എം.എല്‍.എയാണ്. ഇനി പാര്‍ട്ടി എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ അതിനും തയ്യാറാണ്, അജയ് ശര്‍മ പറഞ്ഞു.

ബിഹാറില്‍നിന്ന് എന്‍.ഡി.എയെ ഇന്ത്യ സഖ്യം തുടച്ചുനീക്കുമെന്നും അജയ് ശര്‍മ പറഞ്ഞു. ഇമ്രാന്‍ ഹാഷ്മി നായകനായ ക്രൂക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നേഹയുടെ അരങ്ങേറ്റം. പിന്നീട് തന്‍ഹാജി: ദ അണ്‍സങ് വാരിയര്‍, യമല പഗ്‌ല ദീവാന-2, തും ബിന്‍-2 തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.