ഇറ്റാനഗര്‍: അരുണാചലില്‍ ബിജെപിക്കും സിക്കിമില്‍ എസ്.കെ.എമ്മിനും അധികാരത്തുടര്‍ച്ച. എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇരുസംസ്ഥാനങ്ങളിലും ഭരണകക്ഷികള്‍ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 60 അംഗ അരുണാചല്‍ നിയമസഭയില്‍ 45 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബിജെപി അധികാരത്തുടര്‍ച്ച നേടിയത്.

To advertise here,

അരുണാചലിലെ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടന്നത്. എന്‍പിപി-6, പിപിഎ-2, എന്‍സിപി-3, കോണ്‍ഗ്രസ്-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികള്‍ നേടിയ സീറ്റുകളുടെ എണ്ണം. 2019ല്‍ 41 സീറ്റുനേടിയാണ് ബി.ജെ.പി. ഭരണം നേടിയത്. 

32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്.31 സീറ്റുകളും മുഖ്യമന്ത്രി പ്രേംസിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) തൂത്തുവാരി. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്റെ എസ്ഡിഎഫിനാണ് അവശേഷിച്ച ഒരു സീറ്റ് ലഭിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ ചാംലിങ് രണ്ടിടത്തും തോറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ ഏപ്രില്‍ ഏപ്രില്‍ 19-നാണ് രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇരുസംസ്ഥാനങ്ങളിലേയും നിയമസഭാ കാലാവധി ഇന്ന് തീരുന്നതോടെയാണ് വോട്ടെണ്ണല്‍ നേരത്തെയാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും ആന്ധപ്രദേശ്, ഒഡീഷ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ചയാണ്.