ധനേഷിന്റെ വീടിന്റെ ടിസി നമ്പരിൽ 28 വോട്ട്: ജില്ലാ കളക്ടറോട് കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ ഹിയറിങ് നടത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് വൈഷ്ണയുടെയും പരാതിക്കാരന്റെയും വാദങ്ങൾ കേട്ടത്. കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും വാദങ്ങൾ കേട്ടു. ബുധനാഴ്ച ഇതുസംബന്ധിച്ച് അന്തിമതീരുമാനം അറിയിക്കാമെന്ന് കക്ഷികളെ കമ്മിഷൻ അറിയിച്ചു.
ഹിയറിങ് നടക്കുന്നതിനിടെ വൈഷ്ണയുടെ പരാതിയെ തിരഞ്ഞെടുപ്പ് കമ്മിഷണർ വിമർശിച്ചെന്ന വാർത്തകൾ പുറത്തുവന്നത് കമ്മിഷനെ ചൊടിപ്പിച്ചു. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ ഒഴിച്ചുള്ള മറ്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരെ ഹിയറിങ് ഹാളിൽനിന്ന് കമ്മിഷണർ പുറത്താക്കി.
ഹിയറിങ്ങിൽ പരാതിക്കാരനായ ധനേഷ് വൈഷ്ണയുടേത് വ്യാജ വോട്ടാണെന്ന വാദത്തിൽ ഉറച്ചുനിന്നു. വൈഷ്ണ താമസമില്ലാത്ത ടിസി നമ്പരിലാണ് വോട്ട് ചേർത്തതെന്നും ഇത് ഒഴിവാക്കണമെന്നും ധനേഷ് വാദിച്ചു. എന്നാൽ, താൻ നൽകിയ വിലാസത്തിൽ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ മേയിൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടികയിൽ പേര് ചേർത്തതായും വൈഷ്ണ കമ്മിഷനെ അറിയിച്ചു. വോട്ടർപട്ടികയിൽ ടിസി നമ്പർ തെറ്റായി രേഖപ്പെടുത്തിയത് കോർപ്പറേഷന്റെ തെറ്റാണെന്നും വൈഷ്ണ പറഞ്ഞു. രേഖപ്പെടുത്തിയ ഇതേ വിലാസത്തിലെടുത്ത തിരിച്ചറിയൽ കാർഡുകളും പാസ്‌പോർട്ടും ഹാജരാക്കുകയും ചെയ്തു. അഭിഭാഷകർക്കും കെപിസിസി അംഗം ജെ.എസ്.അഖിലിനുമൊപ്പമാണ് വൈഷ്ണ എത്തിയത്.
ഇപ്പോഴാണ് തന്റെ ഭാഗം പറയാൻ അവസരം ലഭിച്ചതെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹിയറിങ്ങിനുശേഷം വൈഷ്ണ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപും ശേഷവും വൈഷ്ണയുൾപ്പെടെ ആറുപേരുടെ വോട്ടുകൾക്കെതിരേ പരാതി നൽകിയിരുന്നതായി പരാതിക്കാരൻ ധനേഷും പറഞ്ഞു.
എന്നാൽ, ധനേഷിന്റെ വീടിന്റെ ടിസി നമ്പരിൽ 28 വോട്ടുണ്ടെന്നും ഇത് പരിശോധിക്കണമെന്നും കെപിസിസി അംഗം ജെ.എസ്.അഖിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: UDF candidate Vaishna Suresh`s vote deletion case hearing concluded. Election Commission to announce final decision today
Published: 19 Nov 2025, 09:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented