അടൂര്‍: പള്ളിക്കലില്‍ പോരാട്ടം പൊടിപാറും. ജില്ലാപഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ കഴിഞ്ഞ തവണത്തെപ്പോലെതന്നെ ഇക്കുറിയും വനിതകളുടെ പോരാട്ടം. മൂന്ന് തവണയായി എല്‍ഡിഎഫിന്റെ കൈയിലിരിക്കുന്ന ഡിവിഷന്‍ തിരിച്ചു പിടിക്കാന്‍ മുന്‍ ജില്ലാപഞ്ചായത്തംഗവും അടുത്തിടെ സിപിഐയുമായി ഇടഞ്ഞ് കോണ്‍ഗ്രസിലേക്ക് എത്തിയ ശ്രീനാദേവി കുഞ്ഞമ്മയെയാണ് യുഡിഎഫ് പോരിനിറക്കിയിരിക്കുന്നത്.

To advertise here,

എന്നാല്‍, സീറ്റ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷം മുന്‍പ് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച മുന്‍ ജില്ലാപഞ്ചായത്തംഗം ശ്രീലതാ രമേശിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

ചന്ദ്രലേഖയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്‍പൊരിക്കലും ഇല്ലാത്തവിധം അവേശത്തിലും ശക്തമായ പ്രചാരണത്തിലുമാണ് മൂന്നു മുന്നണികളും. അതിനാല്‍ തന്നെ ഇക്കുറി ഡിവിഷന്‍ ആരു പിടിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യം. കഴിഞ്ഞ തവണ പള്ളിക്കല്‍ ഡിവിഷനില്‍ ഉണ്ടായിരുന്ന കടമ്പനാട് ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡുപോലും ഇത്തവണയില്ല. ഏറത്തുനിന്ന് രണ്ട് വാര്‍ഡുണ്ടായിരുന്നത് ഒന്നായി കുറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ 24 വാര്‍ഡുകളും ഏറത്തെ ഒരു വാര്‍ഡും പന്തളം തെക്കേക്കരയിലെ ഒന്‍പത് വാര്‍ഡുകളും തുമ്പമണ്ണിലെ 14 വാര്‍ഡുകളും ഉള്‍പ്പെടെ 48 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനാണ് പള്ളിക്കല്‍.

ശ്രീനാദേവി കുഞ്ഞമ്മ

എഐവൈഎഫിലൂടെ രാഷ്ട്രീയ പ്രവേശം. സിപിഐയുടെ യുവജന വിഭാഗം, വനിതാ വിഭാഗം മേഖലകളില്‍ ദേശീയ കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചു. അടുത്തിടെ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ പ്രവേശിച്ചു. അടൂര്‍ മണക്കാല സ്വദേശിയാണ്. 33 വയസ്സ്.

ശ്രീലതാ രമേഷ്

2010-15 കാലഘട്ടത്തില്‍ പള്ളിക്കല്‍ ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തംഗം. കേരള മഹിളാ സംഘം ജില്ലാകമ്മിറ്റി അംഗം, മഹിളാസംഘം പെരിങ്ങനാട് വടക്ക് മേഖലാ പ്രസിഡന്റ്, സിപിഐ എച്ച്എസ് ജങ്ഷന്‍ ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ പ്രവേര്‍ത്തിക്കുന്നു. പെരിങ്ങനാട് ചെന്നംപള്ളില്‍ സ്വദേശിയാണ്. 58 വയസ്സ്.

എസ്. ചന്ദ്രലേഖ

മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റായിരുന്നു. മുന്‍പ് അങ്ങാടിക്കല്‍ ബ്ലോക്ക് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 42 വയസ്സ്.