അമ്പലപ്പാറ: അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ടു പാർട്ടികൾക്കുവേണ്ടി മത്സരിച്ച് സഹോദരങ്ങൾ. മണ്ണൂർ കൊട്ടക്കുന്ന് വാലിപറമ്പിൽ ബൾക്കീസ് (46) എൽഡിഎഫ് സ്ഥാനാർഥിയാണ്. സഹോദരി തിരുണ്ടി മലമുക്ക് ചോലയ്ക്കൽ റഷീദ (41) യുഡിഎഫ് സ്ഥാനാർഥിയാണ്.

To advertise here,

മണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരംപാറ (രണ്ട്) വാർഡിലാണ് ബൾക്കീസ് മത്സരിക്കുന്നത്. അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത് (12) വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്. ഇരുവരും അമ്പലപ്പാറ ചന്തപ്പടി പരേതനായ സൈതലവിയുടെ മക്കളാണ്. ആദ്യമായാണ് മത്സരിക്കുന്നത്.

22 വർഷമായി സിപിഎം പ്രവർത്തകയായ ബൾക്കീസ് കൊട്ടക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മഹിളാ അസോസിയേഷൻ ഏരിയാ എക്സിക്യൂട്ടീവ് അംഗവും കുടുംബശ്രീ സിഡിഎസ് അംഗവുമാണ്. പ്രചാരണത്തിന് ബൾക്കീസിന്റെ ഭർത്താവ് ഷറഫുദ്ദീനും ഒപ്പമുണ്ട്. കോൺഗ്രസ് പ്രവർത്തകയായ റഷീദ സാമൂഹികപ്രവർത്തനരംഗത്തും സജീവമാണ്. ഭർത്താവ് ബഷീർ പ്രവാസിയാണ്.

ഒറ്റപ്പാലം: തിരഞ്ഞെടുപ്പ് ഗോദയിൽ മത്സരിക്കാൻ സഹോദരിമാരും. പൂക്കോട്ടുകാവ് പഞ്ചായത്ത് കാരാടി പള്ളിയാലിൽ രാമകൃഷ്ണന്റെയും പാർവതിയുടെയും മക്കളായ ജയശ്രീയും ജയന്തിയുമാണ് മത്സരിക്കുന്നത്. ഇരുവരും എൻഡിഎ സ്ഥാനാർഥികളാണ്.

പൂക്കോട്ടുകാവ് പഞ്ചായത്തിലെ താനായ്ക്കൽ (നാല്) വാർഡിൽനിന്നാണ് ജയശ്രീ (53) ജനവിധി തേടുന്നത്. വിവാഹം കഴിഞ്ഞ് ഒറ്റപ്പാലത്ത് താമസിക്കുന്ന ജയന്തി (49) നഗരസഭയിലെ എറക്കോട്ടിരി (24) വാർഡിൽനിന്നാണ് മത്സരിക്കുന്നത്.

മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയാണ് ജയന്തി. ആദ്യമായാണ് ഇരുവരും മത്സരിക്കുന്നത്.