പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ എല്ലാ പ്രവചനങ്ങളേയും കവച്ചുവെച്ചുകൊണ്ട് ബിഹാര്‍ എന്‍ഡിഎ തൂത്തുവാരി. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്സ്റ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെപ്പോളും മറികടന്നാണ് എന്‍ഡിഎയുടെ മുന്നേറ്റം.

To advertise here,

130 ലേറെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പല എക്‌സിറ്റ് പോള്‍ സര്‍വെകളും പ്രവചിച്ചത്. പരമാവധി 167 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നായിരുന്നു മാട്രിസിന്റെ പ്രവചനം. എന്നാല്‍ നിലവില്‍ എന്‍ഡിഎ 191 സീറ്റുകളിലാണ് മുന്നേറുന്നത്. ബിഹാറിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വരുമെന്ന പ്രവചനം ഏറെക്കുറെ സത്യമായേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും തമ്മിലാണ് പോരാട്ടം.

പ്രതിപക്ഷ സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി ആയിരുന്നു കഴിഞ്ഞ രണ്ടുതവണയും തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ നിലവിലെ ലീഡ് നില പരിശോധിച്ചാല്‍ ആര്‍ജെഡി വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ബിഹാറിലെ ഉയര്‍ന്ന പോളിങ് ഫലങ്ങള്‍ സര്‍ക്കാര്‍ അനുകൂല വോട്ടായി മാറുമെന്ന പ്രവചനങ്ങള്‍ അച്ചട്ടായി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് 75 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം നല്‍കുമെന്ന എന്‍ഡിഎ പ്രഖ്യാപനങ്ങളും വോട്ട് ഭദ്രമാക്കാന്‍ സഹായകമായെന്നാണ് കരുതുന്നത്.

പ്രമുഖ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെ

  • എന്‍ഡിഎ 133 സീറ്റുമുതല്‍ 159 സീറ്റുവരെ നേടുമെന്നാണ് പീപ്പിള്‍ പള്‍സ് സര്‍വെ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 75 മുതല്‍ 101 സീറ്റുവരെ നേടുമെന്നും ജെഎസ്പി 0-5 വരെ സീറ്റുനേടുമെന്നും സര്‍വെ പ്രവചിക്കുന്നു.
  • ടൈംസ് നൗ-ജെവിസി സര്‍വെ പ്രകാരം, എന്‍ഡിഎ 135 മുതല്‍ 150 സീറ്റുവരെ നേടും. ഇന്ത്യ സഖ്യം 88 മുതല്‍ 103 സീറ്റുവരെ നേടുമെന്നാണ്പ്രവചനം.
  • എന്‍ഡിഎക്ക് 130 മുതല്‍ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം. ഇന്ത്യ സഖ്യം 100 മുതല്‍ 108 സീറ്റുവരെ നേടുമെന്നുംമറ്റുള്ളവര്‍ മൂന്നുമുതല്‍ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
  • മാട്രിസ് പ്രവചനപ്രകാരം, 147 മുതല്‍ 167 സീറ്റുവരെ നേടു. ഇന്ത്യ സഖ്യം 70 മുതല്‍ 90 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ മൂന്ന് സീറ്റുവരെ നേടുമെന്നാണ് പ്രവചനം.
  • ബിഹാറില്‍ രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്.

ബിഹാറില്‍ രണ്ടാംഘട്ടത്തില്‍ 122 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്.