ന്യൂഡല്‍ഹി: ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ വന്‍ വിജയത്തില്‍ ഇന്ത്യാ സഖ്യത്തില്‍ തര്‍ക്കം രൂക്ഷമാവുന്നു. തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കാതിരുന്നതിലാണ് ഇന്ത്യ മുന്നണി അംഗങ്ങള്‍ക്കിടയില്‍നിന്ന് എതിര്‍പ്പുയര്‍ന്നിരിക്കുന്നത്. 

To advertise here,

ഡല്‍ഹിയില്‍ ബിജെപിയുടെ വിജയം ഉറപ്പായതോടെ 'ഇനിയും യുദ്ധം തുടരൂ' എന്നാണ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ പങ്കുവെച്ച പോസ്റ്റ്. ഇന്ത്യ സംഖ്യത്തിലെ കോണ്‍ഗ്രസിനേയും ആം ആദ്മി പാര്‍ട്ടിയേയും ലക്ഷ്യമിട്ടാണ് ഈ പോസ്റ്റ് എന്ന് വ്യക്തമാണ്. കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിച്ചിരുന്നുവെങ്കില്‍ ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തില്ലായിരുന്നുവെന്നാണ് ഇന്ത്യാ സഖ്യത്തിലെ മിക്ക കക്ഷികളുടെയും വിലയിരുത്തല്‍. 

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ തങ്ങളുടെ പരാജയത്തിന് കാരണമെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തില്‍ തുടരേണ്ടെന്ന നിലപാടും എഎപിക്കുള്ളില്‍ ഉയരുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ട് ഇല്ലാതാക്കുമെന്ന ആശങ്ക ഇന്ത്യാ സഖ്യത്തിലെ പലകക്ഷികള്‍ക്കുമുണ്ട്. 

കോണ്‍ഗ്രസാണ് ഡല്‍ഹിയില്‍ ബിജെപിയുടെ വിജയത്തിന് ഉത്തരവാദിയെന്ന് സിപിഎം കേരള സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി ഒന്നിച്ചു നില്‍ക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.