ഐസ്വാള്‍: നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, മിസോറമില്‍ പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നൽകുമെന്നാണ് പ്രധാന വാഗ്ദാനം. മിസോറം തലസ്ഥാനമായ ഐസ്വാളിലെ പാര്‍ട്ടി ഓഫീസില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 

To advertise here,

അത്‌ലറ്റുകളെ വാര്‍ത്തെടുക്കുന്നതിനായി സ്‌കോളര്‍ഷിപ്പോടെ മിസോറം സ്‌പോര്‍ട്‌സ് അക്കാദമി നിര്‍മിക്കും. യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായും നിര്‍മാര്‍ജനം ചെയ്യുന്നതിനായും 'ലഹരിരഹിത മിസോറം' പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്ത് തുടക്കമിടുമെന്ന് പ്രകടനപത്രികയിലുണ്ട്. നിലവിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും സ്‌കൂളുകളുടെയും കോളേജുകളുടെയും നിലവാരം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കും. ഇതിനായി യഥാക്രമം 250, 350 കോടി രൂപ അനുവദിക്കുമെന്നും നഡ്ഡ പ്രഖ്യാപിച്ചു. 

നേരത്തേ കോണ്‍ഗ്രസ് 750 രൂപയ്ക്ക് എല്‍.പി.ജി. സിലിന്‍ഡര്‍, പ്രതിമാസം 2,000 രൂപ വാര്‍ധക്യ പെന്‍ഷന്‍, 15 ലക്ഷം വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പ്രകടനപത്രിക മിസോറമില്‍ പുറത്തിറക്കിയിരുന്നു.