ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫിന് വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ സെഡ്.പി.എമ്മിന്റെ മുന്നേറ്റം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറുന്നത്.

To advertise here,

രാവിലെ 10.20 വരെയുള്ള കണക്കുകള്‍ പ്രകാരം 40 സീറ്റുകളില്‍ 27 ഇടത്തും സെഡ്.പി.എമ്മാണ് നിലവില്‍ മുന്നില്‍. ഭരണകക്ഷിയായ എം.എന്‍.എഫ്. ഒമ്പതിടത്ത് മാത്രമാണ് മുന്നിലുള്ളത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വന്‍ഭൂരിപക്ഷത്തില്‍ സെഡ്.പി.എമ്മിന് സംസ്ഥാനത്ത് അധികാരത്തിലേറാം. കോണ്‍ഗ്രസ് രണ്ടും ബി.ജെ.പി. ഒന്നും സീറ്റുകളില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്നു.

രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യമെണ്ണി. പിന്നാലെ ഇ.വി.എം. വോട്ടുകളും എണ്ണി. മിസോറമില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് വോട്ടെണ്ണലിന് മുന്‍പുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ലാല്‍ഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേര്‍ഛിപില്‍നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

അതിനിടെ മിസോറമില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമായിരിക്കും ബി.ജെ.പിയെന്ന് സംസ്ഥാന പ്രസിഡന്റ് വാന്‍ലാല്‍മുകയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബി.ജെ.പി. മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാല്‍ഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകന്‍. ആറ് പ്രാദേശികപ്പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി, 2018 മിസോറം തിരഞ്ഞെടുപ്പില്‍ എട്ടു സീറ്റുകള്‍ നേടി കോണ്‍ഗ്രസിനെക്കാള്‍ മുന്നിലെത്തി. 2019-ലാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.

" style="display:none;">Hidden Link