പാട്യാല:  പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷിരോമണി അകാലി ദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ പാട്യാല ജില്ലയിലെ രാജ്പുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

To advertise here,

'ഞാനൊരിക്കലും നിറവേറ്റാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കില്ല. വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മോദി ജി, ബാദല്‍ ജി, കെജ്‌രിവാള്‍ ജി എന്നിവരുടെ പ്രസംഗം ശ്രദ്ധിച്ചാല്‍ മതി. സത്യം മാത്രം പറയാനാണ് എന്നെ പഠിപ്പിച്ചത്. 

പഞ്ചാബിനെ രക്ഷിക്കാന്‍ നമ്മള്‍ ഐക്യത്തോടെ മുന്നോട്ട് പോകണം. സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും ജീവിക്കണം. പഞ്ചാബിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം സംസ്ഥാനത്തിന്റെ സമാധാനവും സമൃദ്ധിയും ആണ്. അനുഭവപരിചയമില്ലാത്ത മറ്റൊരു പാര്‍ട്ടിയെയും അവര്‍ പരീക്ഷിക്കാന്‍ അനുവദിക്കില്ല', രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 

ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് ആം ആദ്മി പാര്‍ട്ടി എവിടെയായിരുന്നെന്നും രാഹുല്‍ ചോദിച്ചു. ഡല്‍ഹിയിലെ ആശുപത്രികളില്‍ എന്താണ് സംഭവിച്ചതെന്നും അതിന് കെജ്‌രിവാള്‍ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

ഫെബ്രുവരി 20-നാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ്ഫലം പുറത്തുവരും.  കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസിനേയും ശിരോമണി അകാലി ദളി (സന്‍യുക്ത്)നേയും കൂട്ടുപിടിച്ച് വിജയം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. 

Content Highlights: Won't make fake promises like PM Modi, Arvind Kejriwal, Sukhbir Badal says Rahul Gandhi in Punjab