ചണ്ഡീഗഢ്‌: എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെച്ച് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചരിത്ര ജയം. ഡല്‍ഹിക്കു പുറത്ത് ആം ആദ്മി പാര്‍ട്ടി ആദ്യമായി പഞ്ചാബില്‍ വന്‍ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കും. ടെലിവിഷന്‍ രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഭഗവന്ത് മാന്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകും. 

To advertise here,

മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, ശിരോമണി അകാലിദള്‍ മേധാവി പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ വമ്പന്‍മാര്‍ മൂക്കുകുത്തിയ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലംതൊടീക്കാതെയാണ് പഞ്ചാബില്‍ എഎപിയുടെ തേരോട്ടം. 

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്കെത്തുമ്പോള്‍ ആകെയുള്ള 117 സീറ്റുകളില്‍ 90ന് മുകളില്‍ സീറ്റുകള്‍ എഎപി പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് 20ന് മുകളില്‍ കടക്കാന്‍ സാധിച്ചിട്ടില്ല. ശിരോമണി അകാലിദള്‍ മൂന്ന് സീറ്റിലും ബിജെപി രണ്ട് സീറ്റിലും ഒതുങ്ങി. 

2017-ല്‍ പഞ്ചാബില്‍ അരേങ്ങറ്റം കുറിച്ച് മുഖ്യപ്രതിപക്ഷമായി മാറിയ എഎപി രണ്ടാമങ്കത്തില്‍ അധികാരം പിടിച്ചിരിക്കുകയാണ്. 2017-ല്‍ 20 സീറ്റുകളായിരുന്നു നേടിയിരുന്നത്. ഇത്തവണ എഎപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നുറപ്പായി.