
തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂർണമായും കെട്ടടങ്ങാത്ത സാഹചര്യത്തിൽ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെയും ജാഗ്രതയോടെയും നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമേ പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും മറ്റ് കോളേജുതല ക്ലാസുകളും ജനുവരി ആദ്യവാരത്തോടെ ആരംഭിക്കുകയാണ്.
യു.കെ.യിൽ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ അതീവ ശ്രദ്ധയോടെ വേണം ക്ലാസ്സുകളിലേക്കെത്താനെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷയ്ക്കായി എല്ലാ മുന്നൊരുക്കങ്ങളും എടുത്തിട്ടുണ്ടെന്നും എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
* എല്ലാ കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്കുകൾ ഉപയോഗിക്കുക.
* യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്ക് താഴ്ത്തുന്നെങ്കിൽ മാസ്ക് വച്ച് സംസാരിക്കാൻ അഭ്യർത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്ക് മാറ്റുക.
* എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.
* കൈകൾ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്. ക്ലാസ്മുറിക്ക് പുറത്തോ സ്കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്.
* അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
* യാതൊരു കാരണവശാലും പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.
* ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.
* പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ഒരു കാരണവശാലും ക്ലാസുകളിൽ വരാൻ പാടില്ല. ഇത് പ്രധാന അധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ രക്ഷകർത്താക്കളുമായി അധ്യാപകർ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാൽ അടുത്തുളള സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമായോ അല്ലെങ്കിൽ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.
* ഓരോ കുട്ടിയും കുടിവെളളം പ്രത്യേകം കുപ്പിയിൽ കൊണ്ടുവരേണ്ടതാണ്. കുടിവെളളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.
* ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. അതിനാൽ ഇക്കാര്യം ക്ലാസുകളിലും സ്റ്റാഫ് മുറികളിലും അധ്യാപകരും വിദ്യാർത്ഥികളും വളരെ ശ്രദ്ധിക്കേണ്ടതാണ്. അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് കുട്ടികൾ വീതം കഴിക്കുന്നെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.
* കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. സാമൂഹിക അകലം പാലിക്കണം. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
* ഉപയോഗശേഷം മാസ്കുകൾ, കൈയുറകൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല.
* കുട്ടികൾ കൂട്ടം കൂടരുത്. കോവിഡ് രോഗാണു വ്യാപനത്തിന് കൂടുതൽ സാധ്യത ഉളളതിനാൽ കൂട്ടംകൂടിനിന്ന് ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്.
* ടോയ്ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.
* തുണിമാസ്കാണ് ഉപയോഗിക്കുന്നതെങ്കിൽ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.
* ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
* വീട്ടിലെത്തിയ ഉടൻ മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകിയിട്ട് കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
* ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.
* ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികൾ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ അധ്യാപകർ ഓർമ്മപ്പെടുത്തേണ്ടതാണ്. വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്കും മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും.
* വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരം എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കുകയും പ്ലാൻ തയ്യാറാക്കുകയും വേണം. ഇതനുസരിച്ച് ആരോഗ്യ പ്രവർത്തകർക്ക് ദിവസേന റിപ്പോർട്ട് നൽകണം.
* എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* നന്നായി ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.
* അധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, രക്ഷിതാക്കൾക്കോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
Content Highlights: School reopening amid covid pandemic, what are the things to taken care in classrooms
Published: 31 Dec 2020, 04:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented