തിരുവനന്തപുരം: കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, അവർ ഓരോ ക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിപാടി.
അക്കവും അക്ഷരവും ഉറപ്പിക്കുന്നതിനുപുറമേ, ഓരോ ക്ലാസിലും വിദ്യാർഥി ആർജിക്കേണ്ട പഠനനേട്ടം എന്താണെന്ന് അധ്യാപകർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്.
20-25 കുട്ടികളുടെ നിലവാരം നിരീക്ഷിക്കാൻ ഒരു മെന്റർ ടീച്ചറെ നിയോഗിക്കാനാണ് ആലോചന. ക്ലാസ് ടീച്ചറെന്നോ വിഷയാധ്യാപകരെന്നോ ഭേദമില്ലാതെ ഇതിനായി അധ്യാപകരെ ചുമതലപ്പെടുത്തും. ഓണപ്പരീക്ഷയിൽ കുട്ടികളുടെ മാർക്കും പഠനനിലവാരവും സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി അറിയിക്കാനും പ്രഥമാധ്യാപകർക്ക് നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന്റെ മേൽനോട്ടത്തിൽ ഈ വിവരങ്ങൾ ക്രോഡീകരിക്കും.
ഓണപ്പരീക്ഷയിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും മെന്ററെ നിയോഗിക്കുക. അവർ സമയാസമയങ്ങളിൽ കുട്ടികളുടെ പഠനനേട്ടം ഓൺലൈനായി രേഖപ്പെടുത്തും. കുട്ടികൾക്കുവേണ്ട പഠനപിന്തുണ സ്‌കൂൾതലത്തിൽ ആവിഷ്‌കരിക്കും. ഇതെല്ലാം നിശ്ചിത ഇടവേളകളിൽ വിദ്യാഭ്യാസ ഓഫീസർ വിലയിരുത്തും. ‘താരാപഥം’ എന്ന ഏകീകൃത ഡാഷ് ബോർഡ് വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
താരാപഥം-സ്‌കൂളുകളുടെ എ.ഐ. ഏകജാലകം
സ്‌കൂൾ പ്രവർത്തനങ്ങളുടെ ഓൺലൈൻ വിവരസമർപ്പണത്തിനുള്ള വിവിധ വെബ്‌സൈറ്റുകളുടെ ഒറ്റ പ്ലാറ്റ്‌ഫോമാണ് ‘താരാപഥം’. എ.ഐ. സഹായത്തോടെയുള്ള ഏകീകൃത ഡാഷ് ബോർഡാണിത്. സമ്പൂർണ, സമ്പൂർണ പ്ലസ്, സഹിതം, സമഗ്ര, സമന്വയ തുടങ്ങിയ പോർട്ടലുകളിൽ ഓരോന്നിലും പ്രത്യേകം ലോഗിൻ ചെയ്യാതെ ഈ ഡാഷ്‌ബോർഡിൽ പ്രവേശിക്കാം. ‘സമഗ്ര കാൻവാസ്’ എന്നപേരിൽ അധ്യാപകർക്ക് ഓൺലൈൻ ആശയവിനിമയത്തിന് വൈറ്റ് ബോർഡും സജ്ജമാക്കിയതായി കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.
Content Highlights: Kerala General Education Department is introducing a teacher-mentor system coordinated through the new AI-powered 'Tarapatham' portal.
Published: 19 Sept 2026, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented