തിരുവനന്തപുരം: ലോക്ഡൗണ്‍ ഒരുമാസം പിന്നിടുമ്പോള്‍ കവി വി. മധുസൂദനന്‍നായര്‍ തിരക്കിലാണ്. 'മലയാളം പള്ളിക്കൂട'മെന്ന സ്വന്തം ആശയത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ സര്‍ഗാത്മകത പോഷിപ്പിക്കാനുള്ള ചിന്താ അവതരണപദ്ധതിയുടെ പണിപ്പുരയിലാണ് അദ്ദേഹം. കവിത മുതല്‍ കൃഷിവരെയുണ്ട് ഈ പദ്ധതിയില്‍. മൊബൈല്‍, ടെലിവിഷന്‍ എന്നിവയില്‍നിന്നുമാറി കുട്ടികള്‍ സജീവമാവുന്നതില്‍ രക്ഷിതാക്കള്‍ക്കും ആശ്വാസം.  

To advertise here,

'അക്കാദമിക് രീതിയില്‍നിന്നുമാറി കുട്ടികള്‍ ശലഭത്തെപ്പോലെ പാറണമെന്നതാണ് ആശയം. സ്വയം ആവിഷ്‌കരിക്കാനുള്ള ആവേശം കുട്ടികളില്‍ ഉണ്ടാകണം. അതിനുള്ള ശ്രമമാണിത്' -മധുസൂദനന്‍നായര്‍ പറഞ്ഞു.  മലയാളം പള്ളിക്കൂടത്തിന് പ്രത്യേക ഓണ്‍ലൈന്‍ ചാനല്‍ നിലവില്‍വന്നു. വിഷുവിന് മധുസൂദനന്‍നായര്‍ പ്രത്യേക കവിത എഴുതി അവതരിപ്പിച്ചു. 200-ഓളം കുട്ടികള്‍ മൂന്നു സംഘങ്ങളായി ചേര്‍ന്നാണ് വിവിധ പരിപാടികള്‍ അവതരിപ്പിച്ചത്. 

നാടകം, പ്രസംഗം, കൃഷി, പാചകം, മോഡല്‍ തയ്യാറാക്കല്‍, ചിത്രരചന, വായന, സംഗീതം, കഥാപ്രസംഗം, നൃത്തം, വാര്‍ത്തവായന തുടങ്ങി പരമാവധി കര്‍മപരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. എന്നും രാവിലെ 10 മണിക്ക് മികച്ചവ പ്രക്ഷേപണം ചെയ്യും.  വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളില്‍ വീട്ടിലിരുന്ന് ചെയ്യേണ്ട പ്രോജക്ടുകളും നല്‍കും. കാവ്യാങ്കണത്തില്‍ എല്ലാ ദിവസവും കുട്ടികളും പ്രമുഖ കവികളും കവിതകള്‍ അവതരിപ്പിക്കും. ലോകത്തെവിടെയുമുള്ള കുട്ടികള്‍ക്ക് മലയാളഭാഷ പഠിക്കാനുള്ള അവസരം കൂടിയാണിതെന്ന് മലയാളം പള്ളിക്കൂടത്തിന്റെ കാര്യദര്‍ശി ഡോ. ജെസി നാരായണന്‍ പറഞ്ഞു. നേരത്തേ കൃഷിയിടങ്ങളില്‍ച്ചെന്ന് പ്രകൃതിപാഠവും കുട്ടികള്‍ക്ക് നല്‍കിയിരുന്നു.

Content Highlights: Malayalam Pallikkoodam is still working in this lockdown, Poet Madhusoodanan Nair, Covid-19, Lockdown