മുംബൈ:  17 വയസ്സുള്ള വീട്ടുജോലിക്കാരിയെ മര്‍ദിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത യുവതി അറസ്റ്റില്‍. മുംബൈ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന 25 വയസ്സുകാരിയെയാണ് വെര്‍സോവ പോലീസ് അറസ്റ്റ് ചെയ്തത്. ജോലിതീര്‍ക്കാന്‍ താമസംവരുത്തിയതിനാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. 

To advertise here,

ജോലി തീര്‍ക്കാന്‍ വൈകിയതോടെ യുവതി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ആദ്യം നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ചു. നഗ്നയാക്കിയ ശേഷം ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. ശേഷം പെണ്‍കുട്ടിയെ ചെരിപ്പ് കൊണ്ടും മറ്റും ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. 

പരിക്കേറ്റനിലയില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ കണ്ട് ഒരു ബന്ധു കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും യുവതിക്കെതിരേ പരാതി നല്‍കുകയുമായിരുന്നു. വീട്ടുടമയായ യുവതി നേരത്തെയും പലതവണ മര്‍ദിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. 

പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത് പോലീസ് പറഞ്ഞു. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പതിവായി യാത്ര ചെയ്യുന്നയാളാണ് പ്രതി. മുംബൈയില്‍ താമസിക്കുമ്പോള്‍ വീട്ടുജോലിക്കായാണ് 17-കാരിയെ ഏര്‍പ്പെടുത്തിയിരുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടാണ് യുവതി വീട്ടുജോലിക്ക് നിര്‍ത്തിയതെന്നും ഏതാനും മാസങ്ങളായി പെണ്‍കുട്ടി ഇവിടെ ജോലിചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: mumbai woman arrested for torturing minor domestic help