
ന്യൂഡൽഹി: ഭാര്യക്കും കുടുംബത്തിനുമെതിരെ കത്തെഴുതിവെച്ചശേഷം ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് അതുലിന്റെ ഭാര്യ നികിത സിംഘാനിയ, ഭാര്യാ മാതാവ് നിഷ, ഭാര്യാ സഹോദരൻ അനുരാഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചോദ്യമുന്നയിച്ച് എത്തിയിരിക്കുകയാണ് അതുലിന്റെ പിതാവ് പവൻ കുമാർ മോദി. അതുലിന്റെ നാലുവയസുകാരനായ മകനെക്കുറിച്ചാണ് അദ്ദേഹം ആരായുന്നത്.
വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു പവൻ കുമാറിന്റെ പ്രതികരണം. അതുൽ സുഭാഷിന്റെ മരണത്തിന് കാരണക്കാരായവരെ ഉടനടി അറസ്റ്റ് ചെയ്തതിൽ പോലീസിനോട് അദ്ദേഹം നന്ദി പറഞ്ഞു. അതുലിന്റെ നാലുവയസുള്ള മകനെ നികിതയുടെ കുടുംബം എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയില്ല. ആ കുഞ്ഞിനെ അവർ കൊന്നുകളഞ്ഞോ അതോ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല. അവനെക്കുറിച്ച് ഒന്നും അറിയില്ലെന്നും കുട്ടി തങ്ങൾക്കൊപ്പം വേണമെന്നും പവൻ കുമാർ മോദി പറഞ്ഞു.
"പോലീസിനോടും നിയമപാലകരോടും ഒരുപാട് നന്ദിയുണ്ട്. ഒടുവിൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടു. ഞങ്ങൾക്ക് അതുലിന്റെ ചിതാഭസ്മം ലഭിച്ചു. ഈശ്വരഭക്തിയുള്ളവരാണെങ്കിലും അതുലിന് നീതി കുട്ടുംവരെ അവന്റെ ചിതാഭസ്മം ഞങ്ങൾ നിമജ്ജനം ചെയ്യില്ല. അതുലിന്റെയും നികിതയുടേയും വിവാഹമോചനക്കേസ് കേട്ട ജോൻപുർ കുടുംബകോടതി ജഡ്ജ് അഴിമതിക്കാരിയാണ്. അവർ അതുലിനോട് പണമാവശ്യപ്പെട്ടു. എന്തെങ്കിലും പിഴയടയ്ക്കണമെങ്കിൽ അതുൽ അത് ചെയ്യുമായിരുന്നു, എന്നാൽ കൈക്കൂലി കൊടുക്കാൻ തയ്യാറല്ലായിരുന്നു." പവൻ കുമാർ പറഞ്ഞു.
തന്റെ പേരക്കുട്ടിയെ ഒരിക്കൽപ്പോലും നേരിൽക്കണ്ടിട്ടില്ല. വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളു. ഒരു മുത്തച്ഛനും മുത്തശ്ശിക്കും തങ്ങളുടെ മക്കളേക്കാൾ പ്രാധാന്യം പേരക്കുട്ടികൾക്കാണെന്നും പവൻ കുമാർ പറഞ്ഞു. 2020-ലാണ് അതുലിനും നികിതയ്ക്കും കുഞ്ഞുണ്ടായത്. തൊട്ടടുത്ത വർഷം ഇരുവരും വിവാഹമോചിതരായി. പേരക്കുട്ടിയെ വിട്ടുകിട്ടാൻ പവൻ കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് എന്നിവരെ സമീപിച്ചിരുന്നു.
അതുലിന്റെ മകനെ ലഭിക്കുന്നതിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സഹോദരൻ ബികാസ് കുമാർ പറഞ്ഞു. മൂന്നുപേരെ അറസ്റ്റ് ചെയ്തതിൽ കർണാടക പോലീസിനോട് നന്ദിയുണ്ട്. ഇനിയും അറസ്റ്റുകൾ നടക്കാനിരിക്കുന്നു. അതുടനെയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബികാസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിയാണ് സുഭാഷ് ആത്മഹത്യ ചെയ്തത്. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി ലഭിക്കാനായി വൻതുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം. ദാമ്പത്യജീവിതത്തിലെ തർക്കങ്ങളെ തുടർന്ന് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ അതുൽ പറയുന്നു.
കർണാടകയിലെ മറാത്തഹള്ളി സ്വദേശിയായ അതുൽ സുഭാഷ് നിഖിതയുമായി വേർപിരിഞ്ഞ് ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതി ലഭിക്കാനായി 30 ലക്ഷം രൂപ ഭാര്യയുടെ കുടുംബം അതുലിനോട് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ടു ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടിരുന്നതായും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തിരുന്ന ഉത്തർപ്രദേശിലെ ജോൻപൂർ കുടുംബ കോടതിയിലെ വനിത ജഡ്ജി ഭാര്യയുടെ കുടുംബക്കാരുടെ പക്ഷത്തുനിന്നു മാത്രമാണ് തുടക്കം മുതൽ കേസ് കൈകാര്യം ചെയ്തിരുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.
Content Highlights: Following a techie`s suicide, his father appeals for help finding his missing 4-year-old grandson
Published: 15 Dec 2024, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented