നാസിക്‌: ടി.സി.എസ്. നാസിക് കേന്ദ്രത്തിലെ ലൈംഗിക പീഡനത്തെയും മതപരിവർത്തനത്തെയും സംബന്ധിച്ച പരാതികളിലെ അന്വേഷണത്തിൽ പ്രതികൾ വനിതാജീവനക്കാരെ ലക്ഷ്യമിട്ട് സംഘടിതസംഘമായി പ്രവർത്തിച്ചെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലായി.

To advertise here,

സമഗ്ര അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.ഐ.ഡി., എ.ടി.എസ്., എൻ.ഐ.എ. എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും തീവ്രവാദ സംഘടനയുടെ പങ്കാളിത്തമുണ്ടോ പ്രതികൾക്ക് വിദേശത്തുനിന്ന് സഹായധനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പോലീസ് കമ്മിഷണർ സന്ദീപ് കർണിക് പറഞ്ഞു.

ജോലിസ്ഥലത്ത് മതപരിവർത്തനത്തിനും മതപരമായ പീഡനത്തിനും ശ്രമിച്ചെന്ന് ആരോപിച്ച് സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ നൽകിയ പരാതിയുൾപ്പെടെ കേസുകളിൽ ഉൾപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന സഹപ്രവർത്തകർ തങ്ങളെ മാനസികമായും ലൈംഗികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതികൾ അന്വേഷിക്കാൻ ഈയാഴ്ച ആദ്യം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

ടി.സി.എസിലെ മാനവ വിഭവശേഷി വകുപ്പ് ജീവനക്കാരുടെ പരാതികൾ അവഗണിക്കുകയായിരുന്നു എന്നും പരാതിയുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീ ഒളിവിലാണ്.

ലൈംഗികപീഡനം ആശങ്കാജനകവും വേദനാജനകവുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വസ്തുതകൾ പരിശോധിക്കാനും ഉത്തരവാദികളായ വ്യക്തികളെ തിരിച്ചറിയുന്നതിനും ടി.സി.എസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ കീഴിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതനേതാവിലേക്കാണ് മതപരിവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കണ്ണികൾ നീളുന്നതെന്ന് നാസിക് പോലീസ് പറഞ്ഞു. ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമർശങ്ങൾ, മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാനുള്ള സമ്മർദം, മാംസാഹാരം കഴിക്കാൻ നിർബന്ധിക്കൽ തുടങ്ങിയ കാര്യങ്ങളും പരാതികളിലുണ്ട്.

ഓഫീസ് പ്രവർത്തനം നിർത്തി

ടി.സി.എസ്. നാസിക് ഓഫീസിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. 120 ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

ലൈംഗികപീഡന വിഷയത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബോംബെ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് സാധ്‌ന ജാദവ്, ഹരിയാണ മുൻ ഡി.ജി.പി. ബി.കെ. സിൻഹ എന്നിവരടങ്ങുന്ന വസ്തുതാന്വേഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്.