ഭോപ്പാൽ: മധ്യപ്രദേശിൽ ആയുധങ്ങളുമായെത്തിയ അഞ്ചംഗസംഘം പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിംഗ്‌റൗളി ശാഖയിലാണ് കവർച്ചനടന്നത്. ബാങ്കിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊള്ളസംഘം അഞ്ച് കോടി രൂപയുടെ സ്വർണവും 20 ലക്ഷം രൂപയും കവർന്നാണ് രക്ഷപ്പെട്ടത്.

To advertise here,

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50-നും 1.05-നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബൈക്കുകളിലാണ് അഞ്ചംഗസംഘം ബാങ്കിലെത്തിയത്. ഇതിൽ ഒരാൾ മാത്രമാണ് മുഖം മറച്ചിരുന്നത്. അഞ്ചംഗസംഘത്തിൽ രണ്ടുപേരാണ് ആദ്യം ബാങ്കിനുള്ളിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തൊട്ടുപിന്നാലെ കവർച്ചാസംഘത്തിലെ മൂന്നുപേർ കൂടി ബാങ്കിനുള്ളിൽ പ്രവേശിച്ചു.

ബാങ്ക് ജീവനക്കാരെ മർദിച്ച് കീഴ്‌പ്പെടുത്തിയ കവർച്ചാസംഘം കാഷ് കൗണ്ടറിന്റെയും ലോക്കറുകളുടെയും താക്കോലുകൾ കൈക്കലാക്കി. തുടർന്നാണ് ഇതിലുണ്ടായിരുന്ന പണവും സ്വർണവും കൈക്കലാക്കിയത്. ബാങ്കിനുള്ളിലുണ്ടായിരുന്നവരെ ഭയപ്പെടുത്താനായി കൊള്ളസംഘം മുകളിലേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലീസ് പറഞ്ഞു.

15 മിനിറ്റിനുള്ളിൽ ബാങ്കിൽനിന്ന് പണവും സ്വർണവും കവർച്ചചെയ്തത് അഞ്ചംഗസംഘം മടങ്ങിയിരുന്നു. ഇവർ ബാങ്കിനുള്ളിൽ പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഉൾപ്പെടെയുള്ള എല്ലാനീക്കങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.