ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് എന്‍സിബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഇപ്പോഴാണ് ഇപ്പോഴാണ് ഷാരൂഖിനും ആര്യനും അഭിഭാഷകനായ തനിക്കും ആശ്വാസമായതെന്ന് റോത്തഗി പ്രതികരിച്ചു. 22 ദിവസത്തെ മുംബൈയിലെ ജയില്‍വാസത്തിന് ശേഷം ആര്യന് ജാമ്യം നേടിക്കൊടുത്തത് റോത്തഗിയായിരുന്നു.

To advertise here,

14 പേര്‍ കുറ്റക്കാരാണെന്നാണ് എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന സ്ഥാപിക്കാന്‍ പോന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ആര്യന്റെ കൈവശം ലഹരിമുരുന്നും ഉണ്ടായിരുന്നില്ല. സത്യം വിജയിച്ചിരിക്കുന്നു, റോത്തഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മുംബൈ തീരത്ത് എത്തിയ ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഉള്‍പ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. 

ആര്യനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്നുള്ള സംഭവങ്ങളിലും ഷാരൂഖിന്റെ കുടുബം കടുത്ത ആശങ്കയിലായിരുന്നു. ഇപ്പോള്‍ ക്ലീന്‍ ചിറ്റ് കിട്ടിയത് ആശ്വാസകരവും സന്തോഷം ഉളവാക്കുന്നതുമാണെന്നും റോത്തഗി പറഞ്ഞു.

എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാംഖഡെ നടത്തിയ അന്വേഷണത്തില്‍ നടി അനന്യ പാണ്ഡെ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.