സീതത്തോട്: ഓഫീസ് പരിസരത്ത് മാലിന്യം തള്ളിയെന്നാരോപിച്ച് സീതത്തോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് ഭരണസമിതി രണ്ടായിരം രൂപ പിഴയിട്ടു.  സെക്രട്ടറി ഊണുകഴിച്ചശേഷം അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞെന്നാരോപിച്ചാണ് പിഴയിട്ടത്. അതേസമയം, സെക്രട്ടറിയും ഭരണസമിതിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. 

To advertise here,

സെക്രട്ടറി പതിവായി മാലിന്യം വലിച്ചെറിയുന്നെന്നാണ് ഭരണസമിതി പറയുന്നത്. അഞ്ചുമാസം മുന്‍പാണ് നിലവിലെ സെക്രട്ടറി ചുമതലയേറ്റത്. സെക്രട്ടറിയും ഭരണസമിതിയുമായുള്ള ഭിന്നത രൂക്ഷമാണ്. ഏതാനും ദിവസം മുന്‍പ് സെക്രട്ടറിയെ മാറ്റുന്നതിനായി അടിയന്തര കമ്മിറ്റി വിളിച്ചിരുന്നു. അന്ന് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. പിഴയിട്ടതില്‍ ജീവനക്കാര്‍ക്കിടയിലും അമര്‍ഷമുണ്ട്. മലിനീകരണത്തിനിടയാക്കുംവിധം യാതൊന്നും ഇട്ടിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടിയിട്ടുണ്ട്. ഇതൊന്നും നീക്കാതെ, വനിതാ സെക്രട്ടറിക്കെതിരേ പിഴ ചുമത്തിയത് അധിക്ഷേപിക്കാനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.