രാമന്തളി (പയ്യന്നൂർ): രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. തന്റെയും മക്കളുടേയും മരണത്തിനു കാരണം ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണെന്നാണ് കലാധരൻ ജീവനൊടുക്കും മുമ്പ് ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചിരിക്കുന്നത്. ജീവിക്കാൻ അനുവദിക്കാത്തവിധം മക്കളെ വെച്ച് തേജോവധം ചെയ്യുകയാണെന്നും കുറിപ്പിൽ പറയുന്നു.

To advertise here,

രാമന്തളി സെന്റെർ വടക്കുമ്പാട് റോഡിനു സമീപത്തെ കോയിത്തട്ട താഴത്തെ വീട്ടിൽ ഉഷ (58), മകൻ പാചക വിദഗ്ദൻ കലാധരൻ (36), കലാധരന്റ മക്കളായ ഹിമ (ആറ്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.

ജീവിക്കാൻ അനുവദിക്കാത്തവിധം മക്കളുടെ കാര്യങ്ങൾ പറഞ്ഞ് ഭാര്യ ഉപദ്രവിച്ചെന്ന് കുറിപ്പിൽ പറയുന്നു. താങ്ങാവുന്നതിലുമധികമാണിത്. തെളിവുകളെല്ലാം ഫോണിലുണ്ട്. അധികാരികൾ പരിശോധിക്കണം. കോടതി അവളുടെ കൂടെയാണ് മക്കളെ അയച്ചത്. മകൾ ഒരിക്കലും അവളുടെ കൂടെ പോകാൻ തയ്യാറായിരുന്നില്ല എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കുറിപ്പിൽ പറയുന്നത്.

തിങ്കളാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വീട്ടുവരാന്തയിൽ കത്തെഴുതിവെച്ച് പ്രധാനവാതിലിന്റെ താക്കോലും അവിടെവെച്ച് പിൻവാതിൽ തുറന്നാണ് കലാധരനും കുടുംബവും അകത്ത് കയറിയത്. തുടർന്ന് അടുക്കള വാതിൽ വഴി അകത്തുകടന്ന് കതകടക്കുകയായിരുന്നു.

കലാധരനും അമ്മയും വീടിന്റെ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അതേ മുറിയിൽ മക്കളായ ഹിമയും കണ്ണനും നിലത്ത് മരിച്ച നിലയിലായിരുന്നു. പാൽക്കുപ്പിയും കീടനാശിനിയും പോലീസ് കണ്ടെടുത്തു. പുലർച്ചെ മൂന്ന് മണിയോടെ അന്വേഷണം പൂർത്തിയാക്കി പോലീസ് മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

നാല് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ശേഷം കുട്ടികളുടെ മൃതദേഹങ്ങൾ അമ്മ നയൻതാരയെ അന്നൂർ കൊരവയലിലെ വാടക വീട്ടിൽ എത്തി കാണിച്ചു. ഇവിടെനിന്ന് രാമന്തളി സെന്ററിൽ പൊതുദർശനത്തിനു വെച്ചശേഷം വീട്ടിലേക്കെത്തിച്ചു.

അന്നൂർ യുപി സ്കൂളിലായിരുന്നു കലാധരന്റെ മകൾ ഹിമ ഒന്നാം ക്ലാസിൽ പഠിച്ചിരുന്നത്. ഭർത്താവുമായി ബന്ധം വഷളായതിനെത്തുടർന്ന് ഭാര്യ കുട്ടിയെ അന്നൂർ ആർഷ വിദ്യാലയത്തിൽ ചേർത്തിരുന്നു. ആറ് വയസുള്ള ഹിമയും രണ്ടു വയസുള്ള കണ്ണനും അമ്മയ്ക്കൊപ്പവും ശനി, ഞായർ ദിവസങ്ങളിൽ അച്ഛന്റെ കൂടെയുമായിരുന്നു. തുടർന്ന് കലാധരന്റെയും നയൻതാരയുടേയും കേസ് പരിഗണിച്ച കുടുംബ കോടതി കുട്ടികളെ നയൻതാരയ്ക്കൊപ്പം വിടാൻ ഉത്തരവായി. കലാധരനും അമ്മയ്ക്കും ഇത് ഒരിക്കലും അംഗീകരിക്കാനായിരുന്നില്ല.