കോയമ്പത്തൂര്‍: ഭാര്യയെ കോയമ്പത്തൂരിലെ വീട്ടില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് ഭാര്യയെ സംശയമായിരുന്നതും കുടുംബപ്രശ്‌നവുമാണ് ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നവിവരം. സംഭവത്തില്‍ കോയമ്പത്തൂര്‍ പോലീസും അന്വേഷണം ആരംഭിച്ചു. 

To advertise here,

പാലക്കാട് വണ്ടാഴി സ്വദേശിയായ കൃഷ്ണകുമാറാണ്(50) ഭാര്യ സംഗീത(47)യെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കോയമ്പത്തൂരിലെ പട്ടണത്തെ വീട്ടില്‍വെച്ചാണ് കൃഷ്ണകുമാര്‍ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കാറില്‍ രക്ഷപ്പെട്ട ഇയാള്‍ പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. 

കൃഷ്ണകുമാറും സംഗീതയും പട്ടണം ലക്ഷ്മിനഗറിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് രണ്ടുമക്കളുണ്ട്. കോവില്‍പാളയത്തെ സ്വകാര്യസ്‌കൂളില്‍ കിന്‍ഡര്‍ഗാര്‍ട്ടന്‍ വിഭാഗം കോര്‍ഡിനേറ്ററായി ജോലിചെയ്തുവരികയായിരുന്നു സംഗീത. 

കൃഷ്ണകുമാറിന് ഭാര്യയെ സംശയമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ മക്കളെ സ്‌കൂളിലേക്ക് അയച്ചതിന് ശേഷവും ഇരുവരും തമ്മില്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കൃഷ്ണകുമാര്‍ കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സംഗീതയ്ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ സംഗീത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നും പോലീസ് പറഞ്ഞു. 

ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ കൃഷ്ണകുമാര്‍ കോയമ്പത്തൂരിലെ വീട്ടില്‍നിന്ന് കാറില്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്വയം ഡ്രൈവ് ചെയ്ത് പാലക്കാട്ടെ സ്വന്തം വീട്ടിലെത്തി ഇതേ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. ഈ സംഭവത്തില്‍ കേരള പോലീസും അന്വേഷണം ആരംഭിച്ചുണ്ട്. സംഗീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.