കൂറ്റനാട്(പാലക്കാട്): കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ ജോലിചെയ്തിരുന്ന സ്ഥാപനത്തിനുമുൻപിലെ റോഡിൽ സ്വന്തം കാർ നിർത്തിയിട്ട് കത്തിച്ച സംഭവത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. കറുകപുത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനുമുൻപിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് കാർ കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കുമാരപുരം സ്വദേശി താജുദ്ദീനെ (40) ചാലിശ്ശേരി പോലീസ് പിടികൂടി.

To advertise here,

ഇട്ടോണത്താണ് താജുദ്ദീനും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. രാത്രി കാറിൽ തീ പടരുന്നതുകണ്ട് പരിസരവാസികൾ ഓടിക്കൂടുകയായിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി. കാറിന്റെ നമ്പർ പരിശോധിച്ചാണ് ഉടമ താജുദ്ദീനാണെന്ന് കണ്ടെത്തിയത്. താജുദ്ദീൻ പരിസരത്ത് മറഞ്ഞിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൈയിൽ കരുതിയ ഇന്ധനം കാറിനകത്തും പുറത്തും ഒഴിച്ച് ഇയാൾ വാഹനം കത്തിക്കുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അടുത്ത വീടുകളിലേക്കും തൊട്ടടുത്തുള്ള മരക്കമ്പനിയിലേക്കും തീപടരുന്നത് തടഞ്ഞു. താജുദ്ദീനെ പട്ടാമ്പി സി.ജെ.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ടെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു.