ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ്. പലരെയും കാണാനില്ലെന്ന 28 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡല്‍ഹി പോലീസും അഗ്‌നിശമനസേനാംഗങ്ങളും അറിയിച്ചു. നാലു നില കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നാണ് കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ നിലയിലെ എ.സി തകരാറായതിനെ തുടര്‍ന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.

To advertise here,

അതേസമയം തീപ്പിടിത്തത്തിനിടെ നാല് നില കെട്ടിടത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീ പടരുമ്പോള്‍ ജനലിലൂടെ കയറില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ചിലര്‍. മറ്റുചിലരാവട്ടെ ജനലിലൂടെ പുറത്തേക്ക് എടുത്തുചാടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കെട്ടിടത്തില്‍നിന്ന് പുക ഉരുന്നതുകണ്ട് പുറത്തുള്ള ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ആളുകള്‍ പരിഭ്രാന്തരായി. പിന്നീടാണ് തീപ്പിടിത്തമാണെന്ന് വ്യക്തമായത്.

അഗിനിരക്ഷാ സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. ഏണികള്‍ ഉപയോഗിച്ച് ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന എഴുപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഡല്‍ഹിയിലെ മുണ്ട്കയില്‍ സി.സി.ടി.വി നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. 27 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് തിപിടിത്തമുണ്ടായ കെട്ടിടം.അപകടം നടന്നയുടന്‍ 24 അഗ്നിരക്ഷാ വാഹനങ്ങള്‍ എത്തിയിരുന്നെങ്കിലും കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം ദുഷ്‌കരമാവുകയായിരുന്നു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.കെട്ടിട ഉടമകളായ ഹരീഷ് ഗോയല്‍, വരൂണ്‍ ഗോയല്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും അപകടത്തില്‍പ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.