പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിന് ഒരാണ്ട് പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച സംരക്ഷണവും സഹായങ്ങളും വാഗ്ദാനത്തിലൊതുങ്ങിയെന്ന് സുധാകരന്റെ മകൾ. സഹോദരി അതുല്യക്ക് സർക്കാർ ജോലിനൽകാമെന്ന് പറഞ്ഞതും നടപ്പാക്കിയില്ലെന്ന് സുധാകരന്റെ ഇവർ പറഞ്ഞു. ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ കൊടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പ്രതിയെ ഭയന്ന് പലരും സ്ഥലത്തുനിന്ന് താമസം മാറിയെന്നും കുടുംബം പറയുന്നു.

To advertise here,

സർക്കാർ വാഗ്ദാനംചെയ്ത ധനസഹായം ഇതുവരെ കിട്ടിയിട്ടില്ലെന്നും സുധാകരന്റെ കുടുംബം അറിയിച്ചു. ബന്ധുവീട്ടിലാണ് കുടുംബം നിലവിൽ കഴിയുന്നത്. മൂത്തമകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാമെന്ന വാഗ്ദാനവും നടപ്പാക്കിയില്ലെന്നും കുടുംബം പറഞ്ഞു. ഒരുവർഷമായിട്ടും ഇരട്ടക്കൊലക്കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. അടുത്ത മാസം 25-ന് വിചാരണ തുടങ്ങുമെന്നാണ് വിവരം.

2025 ജനുവരിയിലാണ് പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമുണ്ടായത്. അയൽവാസികൂടിയായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണമായത് അയൽവാസികളായ സജിതയടക്കമുള്ളവരാണെന്ന ചെന്താമരയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ കേസിൽ ജയിലിൽ പോയ പ്രതി, ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

നീണ്ട മുടിയുള്ള ഒരു സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇത് സജിതയാണെന്ന് ചെന്താമര സംശയിച്ചു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തിയതാണ് സുധാകരന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിച്ചത്.