
തൃശ്ശൂര്‍: പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അനീഷയുടെ അയല്‍വാസി. 2021 ല്‍ വീടിനു സമീപം അനീഷ കുഴിയെടുക്കുന്നതും ബക്കറ്റില്‍ എന്തോ കൊണ്ടു വന്ന് അതിൽ ഇടുന്നതും കണ്ടിരുന്നു എന്നുമാണ് അയല്‍വാസിയായ ഗിരിജ മൊഴി നല്‍കിയിരിക്കുന്നത്. ഈ ആരോപണത്തിന്റെ പേരിൽ അനീഷ നേരത്തെ കേസ് കൊടുത്തയാളാണ് ഗിരിജ. അന്ന് പോലീസ് ഗിരിജയെ വിളിച്ച് താക്കീത് നൽകുകയാണുണ്ടായത്. അന്ന് ഗിരിജ ഉന്നയിച്ച സംശയത്തിലേയ്ക്കാണ് ഇപ്പോൾ കേസിന്റെ ഗതി ചെന്നെത്തുന്നത്.
വീടിന്റെ പിറകുവശത്തുള്ള കോഴിക്കൂടിന് തൊട്ട് പിന്നിലുള്ള സ്ഥലത്ത് അനീഷ എന്തോ കുഴിച്ചിടുന്നത് കണ്ടു എന്നാണ് ഗിരിജ മൊഴി നൽകിയത്. എന്നാല്‍, അത് കുഞ്ഞിന്റെ മൃതദേഹമായിരുന്നോ എന്ന കാര്യം ഗിരിജക്ക് ഉറപ്പുണ്ടായിരുന്നില്ല. ഈ സമയത്ത് തന്നെ അനീഷയുടെ ഗര്‍ഭവുമായി ബന്ധപ്പെട്ട വാര്‍ത്തകളും നാട്ടിൽ സംസാരവിഷയമായിരുന്നു. അനീഷയും ഭവിനും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ആളുകള്‍ക്ക് അറിയാമായിരുന്നുവെന്നും ഗിരിജ പറഞ്ഞു.
എന്നാല്‍ എന്തോ കുഴിച്ചിടുന്നത് കണ്ടുവെന്ന് മറ്റുള്ളവരോട് പറഞ്ഞതിന്റെ പേരിൽ അനീഷ ഗിരിജക്കെതിരേ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഗിരിജ തനിക്കെതിരേ കുഞ്ഞിനെ കൊന്നു എന്ന് രീതിയില്‍ ഗിരിജ തനിക്കെതിരേ അപവാദപ്രചരണം നടത്തുന്നുവെന്നായിരുന്നു അനീഷയുടെ പരാതി. ഇതിനെത്തുടര്‍ന്ന് ഗിരിജയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പോലീസ് ഇത്തരം സംസാരം ആവര്‍ത്തിക്കരുതെന്ന് ശാസിക്കുകയും ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇടപെടണ്ടെന്നും സംശയങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായത്.
എന്നാല്‍, ഇതിനുശേഷം ആളുകള്‍ക്കിടയില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കിയ അനീഷ എട്ട് മാസത്തിനുശേഷം ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. അതിനുശേഷം മൃതദേഹത്തിന്റെ എല്ലുകള്‍ ഭവിന് നല്‍കുകയുമായിരുന്നു. ഇത് പിന്നീട് ആന്തല്ലൂരിലെ ഭവിന്റെ വീട്ടില്‍ സംസ്കരിക്കുകയാണുണ്ടായത്.
2021 ല്‍ കൊടുത്ത കേസിൽ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോൾ ജനങ്ങൾ പറയുന്നത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പോലീസിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.
പുതുക്കാട് പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഗിരിജയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായതിനാല്‍ കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ അവസരത്തില്‍ ദൃക്സാക്ഷികളുടെ മൊഴികള്‍ നിര്‍ണായക പങ്ക് വഹിക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടു എന്ന് സംശയിക്കുന്ന സ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A neighbor`s testimony reveals crucial details about the Puthukkad case.
Published: 29 Jun 2025, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented