കരുവാരക്കുണ്ട്(മലപ്പുറം): തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി മാങ്കൂത്ത് സുജിതയെ (35) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനുമായ മാതോത്ത് വിഷ്ണു ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഡിവൈ.എസ്.പി. ഓഫീസിലെ വി. സതീഷ്‌കുമാര്‍, കരുവാരക്കുണ്ട് സ്റ്റേഷനിലെ എം. സനൂജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കുറ്റപത്രം തയ്യാറാക്കിയത്.
കൊലപാതകക്കേസില്‍ മൂന്നുമക്കള്‍ക്കൊപ്പം അച്ഛനും ഉള്‍പ്പെടുകയെന്ന അപൂര്‍വതയാണ് തുവ്വൂര്‍ കൊലപാകതക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നത്. മൃതദേഹം കണ്ടെത്തിയ അന്നുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ്, 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 107 സാക്ഷികളാണ് കേസിലുള്ളത്. 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Also Read
സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണുവിന്റെ അച്ഛന്‍ മാതോത്ത് മുത്തുവിനെ (കുഞ്ഞുണ്ണി53) അറസ്റ്റുചെയ്തത്. അഞ്ചാം പ്രതിയാണിയാള്‍. അഞ്ചുപേരും റിമാന്‍ഡിലാണ്.
പോലീസ് വിശദീകരണം ഇങ്ങനെ
കാണാതായദിവസം സുജിതയുടെ ഫോണിലേക്ക് പകല്‍ 11.42ന് അവസാനമായി വിളിച്ചത് വിഷ്ണുവാണ്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം സുജിതയെ വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു. ഒളിഞ്ഞിരുന്ന രണ്ടു സഹോദരങ്ങളും സുഹൃത്തും എത്തി കൃത്യത്തില്‍ പങ്കാളികളായി. ശ്വാസംമുട്ടിച്ചശേഷം 20 മിനിറ്റ് കെട്ടിത്തൂക്കി മരിച്ചെന്ന് ഉറപ്പിച്ചു.
രാത്രി എട്ടുവരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. കൃത്യം നടത്തിയ 11ന് വൈകീട്ട് മൂന്നിനുതന്നെ സുജിതയുടെ ആഭരണങ്ങള്‍ തുവ്വൂരില്‍ വില്‍പ്പന നടത്തി. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടശേഷം 11.30ന് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ച് മടങ്ങി.
കേസിന്റെ നാള്‍വഴി
* ഓഗസ്റ്റ് 11ന് സുജിതയെ കാണാനില്ലെന്നുകാണിച്ച് ഭര്‍ത്താവ് കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി.
* സുജിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സുഹൃത്ത്കൂടിയായ ഒന്നാംപ്രതിയായ വിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
* സുജിത മറ്റൊരാളുടെകൂടെ ഒളിച്ചോടിയതാണെന്നതടക്കമുള്ള പ്രചാരണങ്ങള്‍ നടത്തി വിഷ്ണുവിന് 10 ദിവസം പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞു.
* വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ ഓഗസ്റ്റ് 21ന് രാത്രി എട്ടരയോടെ കണ്ടെത്തി. രാത്രിതന്നെ ഒന്നാം പ്രതി മാതോത്ത് വിഷ്ണു (27), സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), അച്ഛന്‍ മുത്തു (കുഞ്ഞുണ്ണി53), ഇവരുടെ സുഹൃത്ത് മൂന്നുകണ്ടത്തില്‍ മുഹമ്മദ് ഷിഹാന്‍ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു.
* ഓഗസ്റ്റ് 22ന് മൃതദേഹം പുറത്തെടുത്ത് സുജിതയുടേതുതന്നെയെന്ന് സ്ഥീരികരിച്ചു.
1950 പേജുള്ള കുറ്റപത്രം
കേസില്‍ അഞ്ചു പ്രതികളാണുള്ളത്. 1950 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 107 സാക്ഷികളാണ് കേസിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. സാമ്പത്തികനേട്ടത്തിനായി സുജിതയെ കെണിയൊരുക്കി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍.
Content Highlights: malappuram thuvvur sujitha murder case chargesheet submitted in court
Published: 21 Nov 2023, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented