വളാഞ്ചേരി: മലപ്പുറത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഓട്ടോറിക്ഷകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന പതിനേഴുകാരനും ഇവ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്ന ആക്രിക്കച്ചവടക്കാരനും അറസ്റ്റിൽ. വളാഞ്ചേരി, കുറ്റിപ്പുറം, കൽപ്പകഞ്ചേരി, കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനുകളിലായി നാല് ഓട്ടോറിക്ഷകളും ഒരു ബൈക്കും മോഷണംപോയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.

To advertise here,

ഓട്ടോറിക്ഷകൾ മോഷ്ടിച്ചതിന് വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയം സ്വദേശിയായ 17-കാരനും ഇവ വാങ്ങിയതിന് പട്ടാമ്പി മുതുതലയിലെ താളിക്കുന്നത്ത് നാസറു(42) മാണ് അറസ്റ്റിലായത്. നാസർ തിരുവേഗപ്പുറയ്ക്കടുത്ത് നടുവട്ടത്ത് ആക്രിക്കട നടത്തുകയാണ്. ഇവിടെ വിൽപ്പന നടത്തിയ വാഹനങ്ങൾ മുതുതലയിലെ മറ്റൊരു ഗോഡൗണിൽനിന്ന് പോലീസ് കണ്ടെടുത്തു. ജില്ലയിലെ വിവിധ സ്റ്റേഷൻപരിധികളിൽനിന്ന് മോഷണംപോയ വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിവിധ വാഹനങ്ങളുടെ പാർട്സുകളും ഇവിടെനിന്ന് പോലീസിനു കിട്ടി.

ജില്ലയിൽനിന്ന് ഓട്ടോറിക്ഷകൾ മോഷണംപോകുന്നത് തുടർക്കഥയായത് പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇതോടെ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങി. പുത്തനത്താണി, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നിരീക്ഷിച്ചപ്പോഴാണ് 17-കാരനായ മോഷ്ടാവിലേക്ക് പോലീസെത്തിയത്. കുട്ടിയെ ചോദ്യംചെയ്തതിൽനിന്ന് നടുവട്ടെത്തയും മുതുതലയിലെയും ആക്രിക്കടകളിൽ പോലീസെത്തി. മോഷണമുതലായി ക്കിട്ടുന്ന വാഹനങ്ങൾ ഉടൻ പൊളിക്കുകയാണ് പതിവെന്ന് നാസർ പോലീസിന് മൊഴി നൽകി.

പൊളിച്ചതും അല്ലാത്തതുമായി ഒളിപ്പിച്ച നിലയിൽ നിരവധി വാഹനങ്ങൾ പോലീസ് ഇവിടെനിന്ന് കണ്ടെടുത്തു. അയ്യായിരത്തിനും പതിനായിരത്തിനുമാണ് 17-കാരൻ ഇവിടെ വാഹനങ്ങൾ നൽകിയിരുന്നതെന്നും പോലീസ് പറഞ്ഞു.

എസ്.ഐ. നിർമൽ, സന്തോഷ്, ശശികുമാർ, എ.എസ്.ഐ. അനീഷ് ചാക്കോ, എസ്.സി.പി.ഒ. വിപിൻ സേതു, സി.പി.ഒമാരായ തോമസ്, സബീഷ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണത്തിനു നേതൃത്വംനൽകിയത്.