കൊട്ടിയം: പകൽ കെട്ടിടനിർമാണത്തൊഴിലാളിയും രാത്രിയിൽ മോഷണവും പതിവാക്കിയ മറുനാടൻ തൊഴിലാളി ഒടുവിൽ കൊട്ടിയം പോലീസിന്റെ വലയിലായി. തമിഴ്നാട് തിരുനെൽവേലി അവിതന്നൂർ രാമസ്വാമിപുരത്ത് രമേശ് സുഭാഷ് (24) ആണ് അറസ്റ്റിലായത്. ഉമയനല്ലൂർ മാഞ്ഞാലിമുക്ക് കുറ്റിവിള ഹൗസിൽ മുഹമ്മദ് റാഫിയുടെ ബുള്ളറ്റ് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയ ഇയാളെ പിൻതുടർന്ന് തമിഴ്നാട്ടിൽനിന്നാണ് പോലീസ് പിടികൂടുന്നത്.

To advertise here,

കെട്ടിടനിർമാണത്തൊഴിലാളിയായി കൊട്ടിയത്തും പരിസരപ്രദേശങ്ങളിലും ജോലി ചെയ്തിരുന്ന ഇയാൾ രാത്രിയാണ് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചുകടത്തിയത്. അന്വേഷണത്തിനിടെ കസ്റ്റഡിയിലെടുത്ത രണ്ടുപേരിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്നും സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചും മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്നുമാണ് മോഷ്ടാവിനെ തമിഴ്നാട്ടിലെത്തി പോലീസ് പിടികൂടുന്നത്.

ഇയാൾ കൂടുതൽ മോഷണം നടത്തിയിട്ടുള്ളതായാണ് പോലീസ് കരുതുന്നത്. ഇതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതർ പറഞ്ഞു. ചാത്തന്നൂർ സി.ഐ. അനീസിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഒ. വിഷ്ണു സജീവ്, ക്രൈം എസ്.ഐ. അഭിജിത്ത്, സി.പി.ഒ.മാരായ അഖിൽ, അരുൺ, ഷംനാദ്, പ്രവീൺ എന്നിവർ ചേർന്നാണ് തമിഴ്നാനാട്ടിൽനിന്ന്‌ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.