മാന്നാര്‍(ആലപ്പുഴ): ക്ഷേത്രത്തിലെ പൂജയ്ക്ക് കൈക്കൂലി വാങ്ങിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസറെ വിജിലന്‍സ് അറസ്റ്റുചെയ്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദുര്‍ഗാദേവീ ക്ഷേത്രത്തിലെ റിസീവറും ബോര്‍ഡിനു കീഴിലെ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ പാണ്ടനാട് പടിഞ്ഞാറ് കാവനാല്‍ വീട്ടില്‍ ശ്രീനിവാസനാ(52)ണ് അറസ്റ്റിലായത്.

To advertise here,

കുന്നത്തൂര്‍ ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ പരാതിക്കാരന്‍ നടത്തിയ പൂജകള്‍ക്കു ശേഷം കൈക്കൂലിയായി 5,000 രൂപ വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലായത്. ക്ഷേത്രത്തില്‍ മാന്നാര്‍ സ്വദേശിയായ പരാതിക്കാരന്‍ വിവിധ പൂജകള്‍ക്കായി ശ്രീനിവാസനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പൂജയ്ക്കായി ചെലവാകുന്ന തുകയും ദക്ഷിണയുടെ ചെലവും വഹിക്കണമെന്ന് ശ്രീനിവാസന്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പൂജ നടത്തുന്നതിനുള്ള അനുമതി നല്‍കി. ക്ഷേത്രത്തില്‍ ഫീസിനത്തില്‍ 480 രൂപ അടച്ചു. നവംബര്‍ 15-നു പൂജ നടത്തി. ഇതിനായി പരാതിക്കാരന്‍ 30,000 രൂപ ക്ഷേത്രത്തില്‍ ചെലവാക്കി.

17-ന് ശ്രീനിവാസന്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടു. പൂജയ്ക്കു സൗകര്യം ചെയ്തുകൊടുത്തതിനു പ്രതിഫലമായി 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസന്‍ 22-നു വീണ്ടും വിളിച്ചു. 5,000 രൂപ നല്‍കണമെന്നും തുക ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് അയക്കണമെന്നും നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് പരാതിക്കാരന്‍ ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നു ശേഷം മാന്നാര്‍ വിഷവര്‍ശ്ശേരിക്കര സുബ്രഹ്‌മണ്യ സ്വാമീ ക്ഷേത്രത്തിന്റെ മുന്നില്‍ പരാതിക്കാരനില്‍നിന്നു 5,000 രൂപ വാങ്ങുന്‌പോഴാണ് ശ്രീനിവാസനെ വിജിലന്‍സ് പിടിച്ചത്.

ഇയാളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം വിജിലന്‍സ് പിടിക്കുന്ന അന്‍പതാമത്തെ കൈക്കൂലി കേസാണിത്.

വിജിലന്‍സ് ഡിവൈഎസ്പി കെ.വി. ബെന്നി, ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. പ്രശാന്ത് കുമാര്‍, ജിന്‍സ്റ്റണ്‍, ഷൈജു ഇബ്രാഹിം എന്നിവര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി.