കാസർകോട്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ടു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈല(16)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമ്മറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേക്കുഞ്ഞിക്കും പരിക്കേറ്റിട്ടുണ്ട്. 

ഉമ്മറിന്റെ ഏക മകളാണ് കൊല്ലപ്പെട്ട ജുമൈല. ഉമ്മർ വിദേശത്ത് ജോലിചെയ്തിരുന്നയാളാണ്. ഇയാൾ കഞ്ചാവ് അടക്കമുള്ള ലഹരികൾ ഉപയോഗിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.