കാൺപുർ: തർക്കത്തെ തുടർന്ന കാമുകിയെ കാറിൽനിന്ന് വലിച്ചിറക്കി ഇഷ്ടികകൊണ്ട് ആക്രമിച്ച കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാൺപൂരിൽ ബ്രഹ്‌മവർത്ത് ഘട്ടിലേക്ക് പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വരൂപ് നഗർ സ്വദേശിയായ ദേവാശിഷ് നിഗം (38) എന്നയാളാണ് ആക്രമണം നടത്തിയത്. ഐഐടി കാൺപൂരിലെ ജീവനക്കാരിയായ 38 വയസുകാരിയായ യുവതിയെ അവിടെനിന്ന് കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു എന്നാണ് വിവരം.

To advertise here,

തർക്കം രൂക്ഷമായതോടെ പ്രതി മന്ദാനയ്ക്ക് സമീപം കാർ നിർത്തി റോഡരികിൽ കിടന്ന ഇഷ്ടിക കയ്യിലെടുത്തു. ഭയന്ന യുവതി ഉള്ളിൽ നിന്ന് കാർ ലോക്ക് ചെയ്‌തെങ്കിലും, ഇഷ്ടിക കൊണ്ട് ഇയാൾ കാർ തകർക്കുകയും യുവതിയെ പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇഷ്ടിക കൊണ്ട് പലതവണ ആഞ്ഞടിക്കുകയും ചെയ്തു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി നിലവിൽ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനേയും ഇയാൾ ഭീഷണിപ്പെടുത്തിയതായും അന്വേഷണസംഘം അറിയിച്ചു. തന്റെ അമ്മ വിരമിച്ച ഐഎഎസ് ഓഫീസറാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാൾ പോലീസിനോട് തട്ടിക്കയറിയത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി എസ് എം ഖാസിം അബിദി പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.