ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വികാരാബാദ് സ്വദേശി മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കുഞ്ഞിനെ വാങ്ങാൻ ശ്രമിച്ച കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് പിടിയിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ട് മണിയോടെ ഹൈദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് പുറത്തായിരുന്നു സംഭവം. കർണാടക ബീദർ സ്വദേശിനിയായ സർക്കസ് തൊഴിലാളി മാലൻ ബൗറവ് ശാന്ത ഭായ് എന്ന യുവതിയുടെ കുഞ്ഞിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷന് പുറത്ത് നടപ്പാതയിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന മാലൻ, ഓട്ടോറിക്ഷയിൽ രണ്ട് പേർ കുഞ്ഞുമായി പോകുന്നതാണ് കണ്ടത്. പിന്നാലെ ഓടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു.
തുടർന്ന് സൈബരാബാദ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കമ്മീഷണർ എം. രമേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചായിരുന്നു അന്വേഷണം. സൈബരാബാദ്, ഹൈദരാബാദ്, മൽകാജ്ഗിരി മേഖലകളിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ 72 മണിക്കൂറിനുള്ളിൽ പോലീസ് കുറ്റവാളികളെ പിടികൂടി.
കുട്ടികളില്ലാത്ത കൊൽക്കത്ത സ്വദേശിനിയായ റഹ്നുമ അലിക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതികൾ മൊഴി നൽകി. റഹ്നുമ അലിയും ഹൈദരാബാദിലെ അവരുടെ ബന്ധുവായ സീമ അലിയും ചേർന്ന് നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ഇവരുടെ പരിചയക്കാരിയായ നാസിയ എന്ന സ്ത്രീയെ ബന്ധപ്പെടുന്നത്. നാസിയയാണ് സുബൈറിനെയും ഇർഫാനെയും പരിചയപ്പെടുത്തുന്നത്.
റഹ്നുമയ്ക്ക് വേണ്ടി ഏതെങ്കിലും കുഞ്ഞിനെ കണ്ടെത്തണമെന്നും തങ്ങൾക്ക് കൈമാറണമെന്നും നാസിയ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൈമാറുന്നതിനായി ഒന്നരലക്ഷം രൂപ ഓൺലൈൻ വഴി സുബൈറിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തു. കുഞ്ഞ് സുരക്ഷിതയാണെന്നും അമ്മയെ ഏൽപ്പിച്ചതായും പോലീസ് അറിയിച്ചു.
Content Highlights: One-month-old infant rescued within 72 hours of abduction., Five members of an interstate child trafficking ring arrested., Abduction occurred at Lingampally railway station on June 30., Police used extensive CCTV surveillance to track the suspects., Case filed under Bharatiya Nyaya Sanhita and Juvenile Justice Act.
Published: 04 Jul 2026, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented