
മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണന് വിവിധ ബാങ്കുകളിലായി 21 അക്കൗണ്ടുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. സോഷ്യൽ ബീ വെഞ്ചേഴ്സ് എന്ന അനന്തുവിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള 11 അക്കൗണ്ടുകൾ വഴി മാത്രം വഴി 548 കോടി രൂപ അനന്തു കൃഷ്ണന് ലഭിച്ചെന്നാണ് വിവരം. കൂടാതെ ഇരുചക്രവാഹനം നൽകാമെന്ന് വാഗ്ദാനം നൽകി 20,163 പേരിൽ നിന്നായി 60,000 രൂപവീതവും 4035 പേരിൽ നിന്ന് 56,000 രൂപ വീതവും വാങ്ങിയതിലൂടെ 143.5 കോടി രൂപയും അനന്തുവിന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിൽ കോടതിയിൽ അറിയിച്ചിരിക്കുന്നത്. കസ്റ്റഡി അപേക്ഷയിലെ പ്രാഥമിക വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
548 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചുദിവസത്തേക്കാണ് അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടത്. എന്നാൽ രണ്ടു ദിവസത്തേക്കാണ് പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടത്.
ഇതുവരെയുള്ള അന്വേഷണത്തിൽ നാലേകാൽ കോടി രൂപ മാത്രമാണ് അനന്തു കൃഷ്ണന്റെ അക്കൗണ്ടിൽ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചത്. കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്തിരുന്നു. കൂടാതെ കുറച്ചു ഭൂമിയും വാങ്ങിയിട്ടുണ്ട്. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതിൽ കൃത്യമായ വിവരം ലഭിക്കണമെങ്കിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.
തിരഞ്ഞെടുപ്പിനും മറ്റുമായി രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിലെല്ലാം കൂടുതൽ വ്യക്തത വരുന്നതിന് കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടികാണിക്കുന്നു.
Content Highlights: crime branch on Ananthu Krishna fraud case
Published: 17 Feb 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented