പാലക്കാട്: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐ.എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് 2019-ല്‍ ദുബായില്‍നിന്ന് നാടുകടത്തപ്പെട്ടയാളാണ്. ഇന്ത്യയിലെത്തിയ ശേഷവും ഫിറോസ് ഐ.എസുമായി ബന്ധം തുടര്‍ന്നിരുന്നതായാണ് കണ്ടെത്തല്‍. 

To advertise here,

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബിന്‍ ചാവേര്‍ തന്നെയാണെന്ന സംശയവും പോലീസിന് ബലപ്പെട്ടു. ഇയാളുടെ ശരീരത്തില്‍ തീപിടിക്കുന്ന രാസലായനിയുടെ അംശം ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. 

കോയമ്പത്തൂരിലെ വിവിധ ക്ഷേത്രങ്ങള്‍, കളക്ടറേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയുടെ രേഖാചിത്രങ്ങള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചുപേര്‍ക്ക് പുറമേ കേസില്‍ ഏഴ് പേര്‍കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. 

ഞായറാഴ്ച പുലര്‍ച്ചെ നാലരയ്ക്ക് കോട്ടൈ ഈശ്വരന്‍ കോവിലിനുമുന്നില്‍ കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തിലാണ് ജമീഷ മുബീന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ജമീഷയുടെ വീട്ടില്‍നിന്ന് വലിയ അളവില്‍ പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, ചാര്‍ക്കോള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തിരുന്നു. ഫിറോസ് ഇസ്മയിലിന് പുറമേ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ മുഹമ്മദ് ദല്‍ഹ (25), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23), മുഹമ്മദ് റിയാസ് (27), നവാസ് ഇസ്മായില്‍ (26) എന്നിവരാണ്‌ കേസില്‍ അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് ദല്‍ഹ 'അല്‍ ഉമ്മ' സ്ഥാപകന്‍ ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകനാണ്.

നഗരങ്ങളില്‍ ജാഗ്രത

കോയമ്പത്തൂരിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ, തമിഴ്നാട്ടിലെ നഗരങ്ങളിലും പട്ടണങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രധാന ക്ഷേത്രങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷനുകളിലും ആള്‍ത്തിരക്കേറുന്ന സ്ഥലങ്ങളിലും കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സ്‌ഫോടനത്തിനു പിന്നില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

തീവ്രവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കാനോ ഇക്കാര്യം തള്ളിക്കളയാനോ പോലീസ് മേധാവികള്‍ തയ്യാറായിട്ടില്ല. സംഭവം നടന്നയുടന്‍ തമിഴ്നാട് ഡി.ജി.പി. ശൈലേന്ദ്രബാബു കോയമ്പത്തൂരിലെത്തിയത് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ്. ചെന്നൈയിലെ പ്രധാന ആരാധനാലയങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്താനും സുരക്ഷ ഏര്‍പ്പെടുത്താനും സിറ്റി പോലീസ് കമ്മിഷണര്‍ ശങ്കര്‍ ജവാള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോലീസ് വിവരങ്ങള്‍ മറച്ചുവെക്കുന്നെന്ന് ബി.ജെ.പി.

കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ സ്‌ഫോടനമാണെന്നും വിവരങ്ങള്‍ തമിഴ്നാട് പോലീസ് മറച്ചുവെക്കുകയാണെന്നും സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു. അന്വേഷണം എന്‍.ഐ.എ.യെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചെന്ന് അണ്ണാമലൈ അറിയിച്ചു.

കോയമ്പത്തൂരില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് സ്‌ഫോടനം നടത്തിയതെന്നും അണ്ണാമലൈ ആരോപിച്ചു.

ഒക്ടോബര്‍ 21-ന് ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടേതിന് സമാനമായ വാട്സാപ്പ് സാറ്റസ് ഇട്ടിരുന്നു. കോയമ്പത്തൂര്‍ പോലീസ് 50 കിലോഗ്രാം അമോണിയം നൈട്രേറ്റും രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ വിവരങ്ങളും പോലീസ് മറച്ചുവെക്കുകയാണെന്ന് അണ്ണാമലൈ പറഞ്ഞു.