കൊച്ചി: തൃക്കാക്കര മോർഫിങ് കേസിലെ പ്രതികൾ ഉപയോഗിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച പ്രീമിയം ഗ്രൂപ്പിലെ അഡ്മിൻമാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങളാണ് ടെലഗ്രാം അധികൃതരിൽ നിന്ന് പോലീസിന് ലഭിച്ചത്.

To advertise here,

ഈ ഗ്രൂപ്പിൽ ഒരു ഝാർഖണ്ഡ് നമ്പർ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് പോലീസ്. നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് വീണ്ടും ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട്.

പരിശോധിക്കുന്നത് മൂന്ന് സാധ്യതകൾ

കണ്ടെത്തിയ ഝാർഖണ്ഡ് നമ്പറുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വശങ്ങളാണ് പോലീസ് സംഘം പരിശോധിക്കുന്നത്. 

  • ഇവിടെനിന്ന് ആരെങ്കിലും അവിടെപ്പോയി എടുത്ത സിം കാർഡാണോ ഇത്?
  • സ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും ഈ കേസിൽ പങ്കുണ്ടോ?
  • മറ്റാരുടെയെങ്കിലും സിം കാർഡ് വ്യാജമായി ദുരുപയോഗം ചെയ്തതാണോ എന്നിവയാണ് പോലീസ് പരിശോധിക്കുന്നത്. 

കേസിൽ ആദ്യം ശ്രീഹരിയും തുടർന്ന് സനീഷുമാണ് അറസ്റ്റിലായത്. ശ്രീഹരി അടക്കമുള്ളവർ പങ്കുവെച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ചിത്രങ്ങൾ നൽകാമെന്ന് പറഞ്ഞ് സനീഷ് പ്രചരണം നടത്തുകയായിരുന്നു.

തുടർന്ന് ആളുകളിൽ നിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുകയും ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കുകയുമായിരുന്നു. ലഭിച്ച തെളിവുകളുടെയും പുതിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും തുടർന്നുള്ള അറസ്റ്റുകളും ഉണ്ടാകുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.