മലപ്പുറം: കൃഷിവകുപ്പില്‍ ജോലി ലഭിക്കാന്‍ പൂജ്യം മാര്‍ക്ക് നേടിയാല്‍മതിയെന്ന് പി.എസ്.സി. ബുധനാഴ്ച പ്രസിദ്ധീകരിച്ച കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലാണ് ഒരു മാര്‍ക്കുപോലുമില്ലാത്തവരും ഇടംകണ്ടത്.

To advertise here,

കൃഷി അസിസ്റ്റന്റ് ആകാന്‍ അടിസ്ഥാനയോഗ്യത കാര്‍ഷിക സര്‍വകലാശാല നടത്തുന്ന അഗ്രികള്‍ച്ചറിലുള്ള ഡിപ്ലോമയാണ്. അവരുടെ അഭാവത്തില്‍ വി.എച്ച്.എസ്‌സി. അഗ്രികള്‍ച്ചര്‍ കഴിഞ്ഞവരെയും പരിഗണിക്കും. 2012-ല്‍ ഈ തസ്തികയിലേക്ക് വിജ്ഞാപനം വന്നപ്പോള്‍ ബി.എസ്‌സി അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ ഹൈക്കോടതിയെ സമീപിച്ച് അധികയോഗ്യത അയോഗ്യതയായി കണക്കാക്കരുത് എന്ന അനുകൂലവിധി നേടി. .

പി.എസ്.സി. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നെഗറ്റീവ് മാര്‍ക്ക് ലഭിച്ച ബി.എസ്‌സിക്കാര്‍ക്കും അധികയോഗ്യതയുണ്ടെന്നു പറഞ്ഞ് കൃഷിവകുപ്പില്‍ ജോലി നല്‍കി. അന്ന് ആയിരത്തിലധികം ഒഴിവുണ്ടായതിനാല്‍ ലിസ്റ്റിലെ വി.എച്ച്.എസ്‌സി. കഴിഞ്ഞവര്‍ക്കും ജോലി ലഭിച്ചു.

2016-ല്‍ ഈ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ ഡിപ്ലോമക്കാര്‍ക്കൊപ്പം ബി.എസ്‌സി അഗ്രികള്‍ച്ചര്‍ കഴിഞ്ഞവരും കൂട്ടത്തോടെ അപേക്ഷിച്ചു. അതോടെ വി.എച്ച്.എസ്‌സി. അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ കോടതിയെ സമീപിച്ചു.

കോടതി നിര്‍ദേശപ്രകാരം കൃഷിവകുപ്പില്‍ അസിസ്റ്റന്റാകാനുള്ള അടിസ്ഥാനയോഗ്യത കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നു ലഭിക്കുന്ന ഡിപ്ലോമയാണെന്നും ഇവരുടെ അഭാവത്തില്‍മാത്രം വി.എച്ച്.എസ്‌സിക്കാരെ പരിഗണിക്കാമെന്നും ഭേദഗതിവരുത്തി 2019-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് ബി.എസ്‌സിക്കാര്‍ക്കും പരീക്ഷ എഴുതാനാവില്ല.

എന്നാല്‍ ആ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കാന്‍ അന്നു സര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ സാധ്യതാപട്ടികയില്‍ പൂജ്യം മാര്‍ക്കാണെങ്കിലും ജോലി ലഭിക്കുന്ന അവസ്ഥയായത്. ഇങ്ങനെയാണെങ്കില്‍ പി.എസ്.സി. എന്തിനാണ് യോഗ്യതാപരീക്ഷ നടത്തുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. ലിസ്റ്റിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.

Content Highlights: Candidates with 'zero' mark included in Kerala PSC's Agricultural Assistant List