കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയപ്പോഴും വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതില്‍ ആശങ്കയോടെ പ്രീ-പ്രൈമറി അധ്യാപകര്‍. പല സ്‌കൂളുകളിലും എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കളുടെ വാട്സാപ്പ് വഴിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

To advertise here,

പ്രീ-പ്രൈമറി അധ്യാപകരില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒരുവിഭാഗത്തിന് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. പത്തും ഇരുപതും കൊല്ലമായി പഠിപ്പിക്കുന്നവര്‍ക്ക് പി.ടി.എ. വഴിയാണ് വേതനം. ചെറിയ തുകയാണെങ്കില്‍പ്പോലും അത് ഈ അധ്യാപകര്‍ക്ക് ആശ്വാസമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂളുകള്‍ അടച്ചതോടെ മിക്ക അധ്യാപകര്‍ക്കും ഫെബ്രുവരി മുതലുള്ള വേതനം കൊടുത്തിട്ടില്ല .

മറ്റ് ക്ലാസുകളിലെ കുട്ടികള്‍ക്ക് വിക്ടേഴ്സ് വഴിയാണ് പഠനം. ഒപ്പം അധ്യാപകരുടെ മേല്‍നോട്ടവും ഉണ്ട്. പ്രീ-പ്രൈമറിയില്‍ അധ്യാപകര്‍ ഓണ്‍ലൈനായി പഠിപ്പിക്കുക മാത്രമാണ്. പത്തും ഇരുപതും അമ്പതും കുട്ടികളെല്ലാം ഉള്ള സ്‌കൂളുകളുണ്ട്. കുട്ടികളെ അക്ഷരങ്ങളിലേക്കും അതുവഴി പാട്ടിന്റെയും കഥയുടെയുമെല്ലാം ലോകത്ത് എത്തിക്കുകയാണിവര്‍. ഫോണ്‍ റീചാര്‍ജ് ചെയ്യാനുള്ള പൈസയെങ്കിലും കിട്ടിയിരുന്നെങ്കിലെന്നാണ് ഇവര്‍ പറയുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവന്നിരുന്നെങ്കിലും ഇതുവരെയും തീരുമാനമായിട്ടില്ലെന്ന് പ്രീ-പ്രൈമറി ടീച്ചേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Content Highlights: Pre-primary teachers are worried about salary, lockdown, Online classes