ജോലിയിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പിരിച്ചുവിട്ടെന്നും എന്നാൽ ഒരു വർഷത്തിനുശേഷം പഴയ ജോലിയിൽനിന്നും കിട്ടിയതിനെക്കാൾ 8 മടങ്ങ് ശമ്പളമുള്ള ജോലി ലഭിച്ചെന്നും തുറന്നുപറഞ്ഞ് യുവതി. എഐ ഓട്ടോമേഷൻ എൻജിനിയറായ റിതു മൗര്യയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചത്.

To advertise here,

ഒരു ഐഐടിക്കാരന്റെ സ്ഥാപനത്തിലായിരുന്നു ജോലി കിട്ടിയത്. ആദ്യ ആഴ്ചയിൽ ഒരു ക്ലയിന്റിന്റെ മുന്നിൽ വെച്ച് തന്നെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടു എന്ന് യുവതി പറഞ്ഞു. നിയമന സമയത്ത് അയാൾ നേരിട്ടുള്ള മാർഗനിർദേശം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ താൻ ജോലി ആരംഭിച്ചതിന് ശേഷം അയാൾ ഓഫീസിൽ ഇല്ലായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ആ ജോലിസ്ഥലം ടോക്‌സിക് ആയിരുന്നു. ക്ലയിന്റിനോട് തന്റേത് മോശം പ്രകടനമാണെന്ന് അയാൾ പറഞ്ഞു. തന്റെ ജോലി ഒരു മണിക്കൂറിനുള്ളിൽ ചെയ്യാൻ കഴിയുമായിരുന്നുവെന്നും അയാൾ പറഞ്ഞതായി യുവതി പറയുന്നു.

'ജോലിക്ക് കയറി രണ്ട് ദിവസത്തിനുള്ളിലാണത്. എനിക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നു. എന്നെ അദ്ദേഹമായിരിക്കും ഗൈഡ് ചെയ്യുക എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തെ എവിടെയും കണ്ടില്ല. മണിക്കൂറുകൾക്ക് ശേഷമായിരുന്നു എന്റെ മെസ്സേജുകൾക്ക് മറുപടി ലഭിച്ചത്. കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ എന്നെ സഹായിക്കാൻ അദ്ദേഹം ശ്രമിച്ചില്ല,' യുവതി പറഞ്ഞു.

ഈ ദുരനുഭവം നേരിടാൻ ബുദ്ധിമുട്ടിയതായി യുവതി വെളിപ്പെടുത്തി. സംഭവത്തിന്റെ ആഘാതം ഏറെനാൾ നീണ്ടുനിന്നു. ഒരുപാട് കരഞ്ഞു. ദിവസങ്ങൾക്ക് ശേഷം വീണ്ടും കരിയറിൽ ശ്രദ്ധിക്കാൻ തുടങ്ങി. ട്യൂട്ടോറിയലുകൾ കണ്ടുകൊണ്ട് സ്വയം മെച്ചപ്പെടുത്താനുള്ള ഒരു യാത്ര ആരംഭിച്ചു. സഹപ്രവർത്തകരിൽ നിന്ന് മാർഗനിർദേശം തേടി, എത്ര അടിസ്ഥാനപരമായിരുന്നാലും 'വിഡ്ഢിത്തപരമായ' ചോദ്യങ്ങൾ ചോദിച്ചു, യുവതി പറയുന്നു.

'തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ പിന്നീട് കണ്ടുമുട്ടിയ പലരും 'ടോക്‌സിക്' എന്ന് വിശേഷിപ്പിച്ച ആ ജോലിസ്ഥലത്ത് നിന്ന് നേരത്തെ പുറത്തുകടന്നതിൽ ആശ്വാസമുണ്ട്. അയാൾ അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജ് പിന്തുടരാൻ മെസ്സേജ് അയച്ചിരുന്നു. എല്ലാം മികച്ച രീതിയിൽ പര്യവസാനിച്ചു. പഴയ ഐഐടി സ്ഥാപകൻ വാഗ്ദാനം ചെയ്ത ശമ്പളത്തേക്കാൾ എട്ട് മടങ്ങ് കൂടുതൽ ഇപ്പോൾ സമ്പാദിക്കുന്നു. നിരന്തരമായ സ്വയം പഠനത്തിനും മികച്ച മാർഗനിർദേശം കണ്ടെത്താനും താൻ ശ്രമിച്ചതിന്റെ സന്തോഷവും യുവതി വീഡിയോയിലൂടെ പങ്കുവെച്ചു.