ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലേക്കു മാത്രം ലക്ഷ്യം വച്ചിരുന്ന ആല്‍ഫ്രഡിന് അഞ്ചാം ശ്രമത്തില്‍ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേല്‍  ആൽഫ്രഡ് തോമസാണ് 33-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത നേട്ടം കൈവരിച്ചത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡിന്റെ ചെറുപ്പത്തിലേയുള്ള ലക്ഷ്യമായിരുന്നു സിവില്‍ സര്‍വീസ്. 

To advertise here,

ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനു ശേഷം ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു ബിടെക് കരസ്ഥാക്കിയ ആൽഫ്രഡ് തുടര്‍ന്ന് സിവില്‍ സര്‍വീസ് പഠനത്തിലേര്‍പ്പെട്ടു. ആദ്യ നാലു തവണയും ലക്ഷ്യം കൈവരിക്കാനായില്ല, പ്രതീക്ഷയോടെ അഞ്ചാം തവണ പരീക്ഷയെ നേരിടുകയായിരുന്നു. ഗണിത ശാസ്ത്രം മുഖ്യവിഷയമായാണ് ആൽഫ്രഡ് പരീക്ഷയെഴുതിയത്. ഡല്‍ഹിയില്‍ ഫ്രീന്‍ലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനാണ്.  സഹോദരി ഏയ്ഞ്ചല തോമസ്  സി.എ. ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തു വരുന്നു.

എഞ്ചിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് കരിയറിനെക്കുറിച്ച് ​ഗൗരവമായി ചിന്തിക്കുന്നതെന്ന് ആൽഫ്രഡ് പറഞ്ഞു. ഇന്റേണ്‍ഷിപ്പ് ഒക്കെ കഴിഞ്ഞതോടെ ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു സിവില്‍ സര്‍വീസ്. കാര്യം പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ നല്ല പിന്തുണ നല്‍കി.  കോളേജില്‍ അവസാന സെമസ്റ്റര്‍ ആയപ്പോഴാണ് പഠനം ഗൗരവമായി ആരംഭിക്കുന്നതും ക്ലാസില്‍ പ്രവേശിപ്പിക്കുന്നതും. ആദ്യശ്രമം 2019-ലായിരുന്നു. ആദ്യ മൂന്ന് തവണ പ്രിലിംസ് ക്ലിയറായെങ്കിലും മെയിന്‍സില്‍ പരാജയപ്പെടുകയായിരുന്നു. നാലാം തവണ പ്രിലിംസും മെയിന്‍സും കടന്നുവെങ്കിലും ഇന്‍ര്‍വ്യൂവില്‍ പുറത്തായി. അന്ന് 14 മാര്‍ക്കിനാണ് സെലക്ഷനില്‍ നിന്ന് പുറത്തായത്. പിന്നീട് ഒരു വര്‍ഷം ബ്രേക്കെടുത്തതിന് ശേഷമാണ് ഇത്തവണ റാങ്ക് നേടാനായത്. പ്രഥമ പരിഗണന ഐ.എ.എസ്സിനാണ്. ലഭിക്കുന്ന കേഡര്‍ നോക്കിയിട്ട് തീരുമാനിക്കണമെന്നും ആൽഫ്രഡ് കൂട്ടിച്ചേർത്തു.