ഒരു സ്ഥാപനത്തിലെ സ്ഥിരം ജോലിക്കൊപ്പം സമാനമായ മറ്റൊരു സ്ഥാപനത്തിൽ കൂടി ജോലി ചെയ്യാനാകുമോ? ‘മൂൺലൈറ്റിങ്’ എന്ന വിശേഷണത്തിലുള്ള ഈ ഇരട്ട ജോലി സമ്പ്രദായത്തെക്കുറിച്ച് ചൂടേറിയ വാദ പ്രതിവാദങ്ങളാണ് നടക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് ഐ.ടി. കമ്പനികൾ ഇതിനെ എതിർത്തു രംഗത്തുവന്നിട്ടുണ്ട്. അതേസമയം, ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മകളും പുതുനിര സ്റ്റാർട്ടപ്പ് കമ്പനികളും ഇതിനെ പിന്തുണച്ചിട്ടുണ്ട്.

To advertise here,

മൂൺലൈറ്റിങ്

ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജോലിയിലിരിക്കെ മറ്റൊരു കമ്പനിയുടെ ജോലിയേറ്റെടുത്ത് അധിക വരുമാനം ഉണ്ടാക്കുന്നതിനെ വിളിക്കുന്നതാണ് ‘മൂൺലൈറ്റിങ്’. ഒരേസമയം രണ്ടു കമ്പനികൾക്കായി ജോലിയെടുക്കുന്നുവെന്നർഥം. അനുവദനീയ ജോലിസമയത്തിനപ്പുറം രാത്രിയോ അവധി ദിവസങ്ങളിലോ ആയിരിക്കും ഇങ്ങനെ ജോലി ചെയ്യുക. ഈ അധികജോലി കൂടുതലും രാത്രിയായിരിക്കുമെന്ന വിവക്ഷയിലാണ് ‘നിലാവെളിച്ചത്തിലെ ജോലി’ എന്നർഥമാക്കി ‘മൂൺലൈറ്റിങ്’ എന്നു വിളിക്കുന്നത്.

എന്തുകൊണ്ട് ?

കുറഞ്ഞ ചെലവിൽ തൊഴിൽ നിപുണരായവരുടെ സേവനം ലഭ്യമാക്കി വേഗം ജോലികൾ പൂർത്തിയാക്കാമെന്നതാണ് ഇരട്ട ജോലിക്ക് കരാർ നൽകുന്ന കമ്പനികൾക്കുള്ള മെച്ചം.നിയമനമോ ശമ്പളമോ ആനുകൂല്യങ്ങളോ വേണ്ട. ചെയ്യുന്ന ജോലിക്ക് പ്രതിഫലം നൽകിയാൽ മതി. വേണ്ടത്ര നൈപുണ്യമുള്ളവരുടെ ലഭ്യതക്കുറവ് ‘മൂൺലൈറ്റിങ്ങി’ലേക്കു നയിക്കുന്നുണ്ട്. വീടുകളിലിരുന്ന്‌ ജോലി ചെയ്യുമ്പോൾ വിദേശ കമ്പനികളുടെ ജോലി നേരിട്ട് ഏറ്റെടുക്കാൻ അവസരം കൂടുന്നത് വ്യക്തികൾക്കും ഗുണകരമാകുന്നു.

നിയമം

ഇന്ത്യയിൽ ഫാക്ടറീസ് നിയമം, കേന്ദ്ര വ്യവസായ തൊഴിൽ ചട്ടങ്ങൾ, ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമം തുടങ്ങിയവ ഒരേസമയം ഒന്നിലേറെ സ്ഥാപനങ്ങളിലെ ജോലി വിലക്കുന്നു. ഐ.ടി. കമ്പനി ജീവനക്കാർ ഫാക്ടറീസ് നിയമത്തിനു കീഴിലല്ല. അതുകൊണ്ടുതന്നെ അതതു കമ്പനികളുടെ നിയമ വ്യവസ്ഥകളാണ് ബാധകം.

വാദവും പ്രതിവാദവും

കോവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ജോലിക്കു പ്രചാരം വന്നതോടെ ഒരു ഐ.ടി. കമ്പനിയിലെ ജീവനക്കാരൻ സ്വന്തം നിലയ്ക്ക് മറ്റു കമ്പനികളുടെ കരാർ ജോലിയോ സേവനങ്ങളോ ഏറ്റെടുത്ത് നിർവഹിക്കുന്ന രീതി കൂടിയെന്ന കണ്ടെത്തലാണ് വിഷയം ചർച്ചയിലെത്തിച്ചത്.

ഉറക്കമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത് തങ്ങളുടെ ജീവനക്കാരുടെ പ്രവർത്തനക്ഷമതയും ഉത്പാദനക്ഷമതയും കുറയ്ക്കുമെന്നതാണ് വൻകിട കമ്പനികളെ അലോസരപ്പെടുത്തുന്നത്.

തന്ത്രപ്രധാന വിവരങ്ങളുടെ രഹസ്യാത്മകത നഷ്ടമാകുന്നത് വ്യവസായ താത്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്നും ഇവർ ഭയക്കുന്നു. സങ്കീർണമായ പ്രോജക്ടുകളിൽ ഉൾപ്പെടുന്നവരുടെ മാനസികാരോഗ്യത്തിന് അമിത ജോലി തിരിച്ചടിയാകുമെന്നതാണ് മറ്റൊരു ആശങ്ക.

അതേസമയം, മുഴുവൻ സമയ ജോലിയിൽ വേണ്ടത്ര വരുമാനമില്ലാത്തതാണ് മൂൺലൈറ്റിങ്ങിലേക്കു നയിക്കുന്നതെന്നാണ് നാസെന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്‌സ്) പോലുള്ള കൂട്ടായ്മകൾ പറയുന്നത്.

കരാർ പ്രകാരമുള്ള സമയത്തിനപ്പുറം ജീവനക്കാർ എന്തുചെയ്യുന്നുവെന്നത് കമ്പനികളുടെ വിഷയമല്ലെന്നും ഇവർ വാദിക്കുന്നു.