ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എൽ.പി.ജി. ക്ഷാമം രൂക്ഷമായതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് എല്ലാസമയവും ലഭ്യമാകുന്ന ഇന്ധനമാണ് പെട്രോൾ.

To advertise here,

കർണാടകയിൽ 372 ഓട്ടോ എൽ.പി.ജി. വിതരണകേന്ദ്രങ്ങളുണ്ട്. സർക്കാരിന്റെ കീഴിൽ 72 എണ്ണംമാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. ബാക്കി 300 എണ്ണം സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തിൽ വിലക്കയറ്റത്തെത്തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, കേന്ദ്രം ഓട്ടോ എൽ.പി.ജി. വില വർധിപ്പിച്ചിട്ടില്ല. അതിനാൽ, സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ ഓട്ടോ എൽ.പി.ജി.യുടെ വില കിലോയ്ക്ക് ഏകദേശം 89 രൂപയാണെന്ന് ജോഷി പറഞ്ഞു.

രാജ്യത്ത് ഏകദേശം 60 ശതമാനം എൽ.പി.ജി. ഉത്പാദിപ്പിക്കുന്നുണ്ട്. 40 ശതമാനം ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിനെ ആശ്രയിക്കുന്നതായിരുന്നു കൂടുതൽ നല്ലത്. ആഗോളതലത്തിൽ ഓട്ടോ എൽ.പി.ജി. വിഭവങ്ങൾ പരിമിതമാണ്. അതിനാലാണ് രാജ്യത്തുടനീളമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഓട്ടോ എൽ.പി.ജി. കേന്ദ്രങ്ങളിൽ നീണ്ട വരി കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിലാണ്. എൽ.പി.ജി. പമ്പുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്. തുറന്ന പമ്പുകളിൽ ഡ്രൈവർമാരുടെ നീണ്ട നിരയാണ്. വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. ഇതിനിടയിലാണ് പെട്രോളിലേക്ക് മാറണമെന്ന് ഓട്ടോ ഡ്രൈവർമാരോട് കേന്ദ്രമന്ത്രി നിർദേശിച്ചിരിക്കുന്നത്.

ഇതിനിടെ പാചകവാതക സിലിൻഡർ വില വർധനയ്‌ക്കെതിരേ കെംപെഗൗഡ ബസ് സ്റ്റാൻഡിൽ കന്നഡ ചാലവാലി വാട്ടാൾ പാർട്ടിയധ്യക്ഷൻ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കാളവണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.