ആലപ്പുഴ: ഇന്ധനവില വർധിച്ചതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ സി.എൻ.ജി.(കംപ്രസ്ഡ് നാചുറൽ ഗ്യാസ്)യിലേക്കു മാറ്റുന്നവർ കൂടുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഇതുവരെ സി.എൻ.ജി.യിലേക്കു മാറിയ വാഹനമുടമകളുടെ എണ്ണത്തിൽ 10.9 ശതമാനം വർധനയുണ്ടായി.

To advertise here,

2024-ൽ 776 വാഹനങ്ങൾ സി.എൻ.ജി.യിലേക്കു മാറിയപ്പോൾ 2025-ൽ ഇത് 1,368 ആയി ഉയർന്നെന്ന് തെക്കൻ കേരളത്തിലെ സി.എൻ.ജി. വിതരണക്കാരായ തിങ്ക് ഗ്യാസ് അധികൃതർ പറഞ്ഞു. തെക്കൻ കേരളത്തിലെ മൂന്നു ജില്ലകളിലായി 33,668 വാഹനങ്ങളാണ് സി.എൻ.ജി.യിൽ ഓടുന്നത്. 49 സി.എൻ.ജി. സ്റ്റേഷനുണ്ട്. എട്ടു സ്റ്റേഷൻ തുടങ്ങുന്നതിന് നടപടി പുരോഗമിക്കുന്നു.

കമ്പനി അംഗീകൃത കേന്ദ്രത്തിൽനിന്നാണ് സി.എൻ.ജി. കിറ്റുകൾ വാഹനത്തിൽ ഘടിപ്പിക്കുന്നത്. അംഗീകൃത കിറ്റുകൾ ഘടിപ്പിക്കുന്നതിന് 40,000 മുതൽ 80,000 വരെ രൂപയാണു ചെലവ്.

ടാക്‌സി വാഹനങ്ങളും സി.എൻ.ജി.യിലേക്കു മാറുന്നുണ്ട്. സി.എൻ.ജി. കിലോയ്ക്ക് 98 രൂപയാണു വില. താരതമ്യേന കുറഞ്ഞവില, വാഹനപരിപാലന ചെലവിലെ കുറവ് എന്നിവയാണ് സി.എൻ.ജി.യിലേക്ക് ആളുകളെ ആകർഷിക്കുന്നത്.