ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റംവരുത്തിയ വാഹനം പിടിച്ചെടുക്കാന്‍ ഹൈക്കോടതി മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദേശം നല്‍കി. കോഴിക്കോട് വടകരയില്‍ റോഡ് മുറിച്ചുകടക്കാനായി സീബ്രാലൈനില്‍നിന്ന വിദ്യാര്‍ഥികളെ സ്വകാര്യബസ്സിടിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു.

To advertise here,

ആലുവയില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ബോര്‍ഡുവെച്ച് ബീക്കണ്‍ലൈറ്റിട്ട് യാത്രനടത്തിയ കെ.എം.എം.എല്‍. എം.ഡി.യുടെ വാഹനത്തിനെതിരേ നടപടിസ്വീകരിക്കാനും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

മോട്ടോര്‍വാഹന നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി നിയമലംഘനവിഷയങ്ങളില്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ കര്‍ശനനടപടിയുണ്ടാകാത്തതില്‍ രൂക്ഷമായ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

കാര്യേജ് വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ലേ

കോഴിക്കോട് വടകരയില്‍ സീബ്രാലൈനില്‍നിന്ന വിദ്യാര്‍ഥികളെ ബസ്സിടിച്ച സംഭവത്തില്‍ കാര്യേജ് വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. മടപ്പള്ളി ഗവ. കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അയ്യപ്പന്‍ ബസാണ് അപകടത്തിനിടയാക്കിയത്. സീബ്രാലൈനില്‍ വിദ്യാര്‍ഥികളെബസ്സിടിച്ചതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ആകാശിന്റെയാത്ര: 45,000 രൂപ പിഴയീടാക്കും

കല്പറ്റ: ആകാശ് തില്ലങ്കേരി ഗതാഗതനിയമങ്ങള്‍ പാലിക്കാതെ വാഹനത്തില്‍ യാത്രചെയ്തതില്‍ മോട്ടോര്‍വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിന് രൂപമാറ്റം വരുത്തി, രജിസ്‌ട്രേഷന്‍ നമ്പര്‍ കാണിച്ചില്ല, സീറ്റ് ബെല്‍റ്റ് ധരിച്ചില്ല, മലിനീകരണസര്‍ട്ടിഫിക്കറ്റ് ഇല്ല എന്നുതുടങ്ങി ഒന്‍പതുവകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. 45,000 രൂപ പിഴയീടാക്കാനും മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു.