വാഹന ഉടമകൾക്കിടയിൽ സ്വീകാര്യത വർധിച്ച് ഇന്ത്യയുടെ ഡിജിറ്റൽ ടോളിങ് സംവിധാനം. 2026 ജൂൺ ആയപ്പോഴേക്കും ആക്ടീവ് ഫാസ്റ്റാഗ് ഉപയോക്താക്കളുടെ എണ്ണം 6.23 കോടിയിലെത്തിയതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഹൈവേ യാത്ര കൂടുതൽ വേഗത്തിലും സുഗമവുമാക്കാൻ ബാരിയർ ഫ്രീ ടോളിങ് സംവിധാനം അടക്കമുള്ളവയുമായി കേന്ദ്രം മുന്നോട്ട് പോകുന്നതിനിടെയാണിത്.

To advertise here,

സ്വീകാര്യത വർദ്ധിപ്പിച്ചത് വാർഷിക പാസ്

കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര വാഹനങ്ങൾക്കുവേണ്ടി 2025 ഓഗസ്റ്റ് 15-ന് ആരംഭിച്ച വാർഷിക പാസ് പദ്ധതിയാണ് ഫാസ്റ്റാഗിന്റെ സ്വീകാര്യത വർധിപ്പിച്ച പ്രധാന ഘടകം. 2026 ജൂൺ ആയപ്പോഴേക്കും ഈ പദ്ധതി പ്രകാരം 77 ലക്ഷത്തിലധികം വാർഷിക പാസുകൾ വിതരണം ചെയ്യപ്പെട്ടു. രാജ്യത്തെ ഇലക്ട്രോണിക് ടോൾ ഇടപാടുകളിൽ ഏകദേശം 33 ശതമാനവും നിലവിൽ വാർഷിക പാസ് ഉപയോക്താക്കളുടെ സംഭാവനയാണ്. 3075 രൂപയ്ക്ക് ലഭ്യമാകുന്ന വാർഷിക പാസ് പതിവായി ഹൈവേ ഉപയോഗിക്കുന്നവർക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ്.

ഇനി അടുത്തഘട്ടം

മൾട്ടി-ലൈൻ ഫ്രീ ഫ്‌ളോ (MLFF) സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ടോളിങ് സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലാണ് സർക്കാർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സംവിധാനം ഫിസിക്കൽ ടോൾ ബൂത്തുകളുടെ ആവശ്യകത ഇല്ലാതാക്കും. ടോൾ നൽകാൻ വാഹനങ്ങൾ നിർത്താതെ കടന്നുപോകാൻ ഈ സംവിധാനം അനുവദിക്കും.

MLFF, ഫാസ്റ്റാഗ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) ക്യാമറകൾ, നിർമ്മിത ബുദ്ധി എന്നിവയെ സംയോജിപ്പിച്ച് വാഹനങ്ങളെ തിരിച്ചറിയുകയും ടോൾ ചാർജുകൾ യാന്ത്രികമായി ഈടാക്കുകയും ചെയ്യാനാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം. ദേശീയ പാതകളിൽ തിരക്ക് കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും യാത്രാ സമയം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. MLFF നടപ്പിലാക്കുന്നതിനായി ആദ്യഘട്ടത്തിൽ 17 ടോൾ പ്ലാസകൾ തിരഞ്ഞെടുത്തിട്ടുണ്ട്. അഞ്ചെണ്ണം ഇതിനകം പ്രവർത്തനക്ഷമമായി കഴിഞ്ഞു. ഭാവിയിൽ തടസ്സങ്ങളില്ലാത്ത ടോളിങ് സംവിധാനങ്ങൾ 104 ടോൾ പ്ലാസകളിൽകൂടി വിന്യസിക്കും.