റോഡപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അമിതവേഗത്തെ തുടര്‍ന്നോ അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലമോ ആണെന്നതില്‍ സംശയമില്ല. മുമ്പ് അപകട കാരണങ്ങള്‍ ഊഹാപോഹങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒട്ടുമിക്ക അപകടങ്ങളുടെയും ദൃശ്യങ്ങളും മറ്റും വാഹനത്തിന്റെ ഡാഷ് ക്യാമിലൂടെയോ സി.സി.ടി.വി. ക്യാമറകളിലൂടെയോ പതിയുകയും അവ തെളിവായി പുറത്തുവരികയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഒരു അപകട ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

To advertise here,

അമിത വേഗത്തിലും അപകടകരമായ രീതിയിലും ഓടിച്ചെത്തിയ ഒരു ടാറ്റ ടിയാഗോ അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങളാണിവ. മറ്റൊരു കാറിന്റെ ഡാഷ് ക്യാമിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. നിരത്തിലൂടെ വരുന്ന ഒരു കാറിന് ഇടതുവശത്ത് കൂടി അമിതവേഗത്തില്‍ ഈ കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കാണാം. അതിനുശേഷം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിന് നടുക്കായി നല്‍കിയിട്ടുള്ള ഡിവൈഡറില്‍ ഇടിക്കുന്നതും വീഡിയോയിലുണ്ട്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡിവൈഡര്‍ പൊളിഞ്ഞ് തെറിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ വാഹനമായതിനാലാണ് വാഹനം പൂര്‍ണമായും തകരാതിരുന്നതെന്നും യാത്രക്കാര്‍ സുരക്ഷിതരായതുമെന്നുമാണ് ഈ വീഡിയോയിക്ക് താഴെ ആളുകള്‍ നല്‍കിയിട്ടുള്ള കമന്റുകള്‍.

ചെറുകാറുകളില്‍ ഏറ്റവും സുരക്ഷിതമായ വാഹനമാണ് ടാറ്റ ടിയാഗോ എന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ശക്തമായ ഇടിയായിരുന്നിട്ടും ഈ വാഹനത്തിന്റെ ബോഡിയുടെ ദൃഢത മൂലമാണ് യാത്രക്കാര്‍ക്ക് കാര്യമായ ആഘാതം സംഭവിക്കാതിരുന്നതെന്നുമാണ് കമന്റുകളില്‍ ചിലത്. ബോണറ്റിന്റെ ഏരിയയില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഡോറിന്റെ മേഖലയിലേക്ക് ഇടിയുടെ ആഘാതം എത്തിയിട്ടില്ലെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.