ലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിനും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായുമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ലോകമെമ്പാടും സ്വീകരിച്ചിട്ടുള്ളത്. നിരവധി വികസിത രാജ്യങ്ങള്‍ 2030-ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമെന്നു ഫോസില്‍ ഇന്ധന വാഹനങ്ങള്‍ ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളിലാണ് സ്വിറ്റ്സര്‍ലന്‍ഡ്.

To advertise here,

ശൈത്യകാലത്തോട് അനുബന്ധിച്ച് വൈദ്യുതി ക്ഷാമം ഉണ്ടായേക്കുമെന്നത് കണക്കിലെടുത്താണ് വൈദ്യുതി വാഹനങ്ങള്‍ നിരോധിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പില്‍ വരുത്തിയാല്‍ ലോകത്താദ്യമായി വൈദ്യുതി വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യമാകും സ്വിറ്റ്സര്‍ലന്‍ഡ്. എന്നാല്‍, കൊടുംതണുപ്പും ഊര്‍ജ പ്രതിസന്ധിയും കണക്കിലെടുത്ത് താത്കാലികമായി മാത്രമായിരിക്കും ഈ നിരോധനം നടപ്പില്‍ വരുത്തുകയെന്നും സൂചനയുണ്ട്.

ജലവൈദ്യുത പദ്ധതികളെയും ഇറക്കുമതിചെയ്ത ഇന്ധനത്തെയുമാണ് ഊര്‍ജോത്പാദനത്തിന് സ്വിറ്റ്സര്‍ലന്‍ഡ് ആശ്രയിക്കുന്നത്. ഇതിനുപുറമെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വാങ്ങിയാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ വൈദ്യുതി ഉപയോഗിക്കുന്നത്. എന്നാല്‍, റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ രാജ്യങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണത്തില്‍ തടസ്സമുണ്ടായതിനാല്‍ ഈ രാജ്യങ്ങളില്‍ വൈദ്യുതി ഉത്പാദനം കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. 

ഫ്രഞ്ച് ആണവോര്‍ജ്ജ ഉത്പാദനം കുറഞ്ഞതിനാല്‍ ശൈത്യകാലത്തെ വൈദ്യുതി വിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ജൂണില്‍ തന്നെ സ്വിസ് ഫെഡറല്‍ ഇലക്ട്രിസിറ്റി കമ്മീഷന്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഏതാനും നടപടികളും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക എന്നത്. ശൈത്യകാലത്ത് ഊര്‍ജ ക്ഷാമമുണ്ടാക്കുന്നതിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടിയെന്നും അറിയിച്ചിരുന്നു. 

അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഇലക്ട്രിക് വാഹനം ഉപയോഗിക്കുക എന്നതിനൊപ്പം, ശീതകാലത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ മറ്റ് അടിയന്തര നിര്‍ദേശങ്ങളും അധികൃതര്‍ ശുപാര്‍ശചെയ്തിട്ടുണ്ട്. കടകളുടെ പ്രവര്‍ത്തനസമയം കുറയ്ക്കുക, കെട്ടിടങ്ങള്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടുപിടിപ്പിക്കരുത് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. രാജ്യം പവര്‍കട്ടിലേക്കുനീങ്ങുന്ന സാഹചര്യമൊഴിവാക്കാന്‍ സംഗീതക്കച്ചേരികള്‍, നാടകങ്ങള്‍, കായിക പരിപാടികള്‍ എന്നിവയും നിരോധിച്ചേക്കും.