അവധിക്കാലത്ത് സൈക്കിൾ ഓടിച്ച് നടന്ന ഫാത്തിമ സെഹ്റ പെട്ടന്നാണ് അടുത്തുള്ള വീട്ടിലുള്ള സ്ത്രീയുടെ നിലവിളി കേട്ടത്. ആരോ ചിറയിൽ വീണിട്ടുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. സൈക്കിൾ ഉപേക്ഷിച്ച് ചിറയിലേക്ക് നോക്കിയ ഫാത്തിമ കണ്ടത് രണ്ട് കൈകൾ മുങ്ങിത്താഴുന്നതായിരുന്നു. പിന്നെ മറ്റൊന്നും നോക്കാതെ അവൾ വെള്ളത്തിലേക്ക് എടുത്ത് ചാടി. കുഞ്ഞിനെ പൊക്കിയെടുത്ത് കരയിലേക്ക് എത്തി കുഞ്ഞിന് വേണ്ട പ്രഥമ ശുശ്രൂഷയും നൽകി ബന്ധുക്കളെ ഏൽപ്പിച്ചാണ് ഫാത്തിമ സെഹ്റ വീട്ടിലേക്ക് മടങ്ങിയത്. നെല്ലിക്കുഴിയിലെ കാപ്പുചിറയ്ക്ക് സമീപം മലപ്പുറത്ത് നിന്നും ബന്ധുവീട്ടിൽ എത്തിയ കുട്ടി കളിക്കുന്നതിനിടെ വീടിന് തൊട്ടടുത്തുള്ള കുളിക്കടവിലെ സ്റ്റെപ്പിലൂടെ നിലയില്ലാ വെള്ളത്തിലേക്ക് വീണുപോവുകയായിരുന്നു. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഫാത്തിമ ഇന്ന് നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനമാവുകയാണ്.

To advertise here,