ബോട്‌സ്വാന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് സിംബാബ്‌വേ. എന്നാല്‍ ആനകളുടെ ക്രമാതീത വര്‍ധനവില്‍ പൊറുതമുട്ടുകയാണ് ഇന്നാ രാജ്യം. എന്നാല്‍ ഈ വര്‍ധന നിയന്ത്രിക്കാന്‍ വിചിത്രമായ തീരുമാനമാണ് സിംബാബ്വെ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ആനകളെ കൊന്ന് അന്നാട്ടിലെ ജനതയ്ക്ക് തന്നെ മാംസമായി വിതരണം ചെയ്യുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള സേവ് വാലി കണ്‍സര്‍വന്‍സി ഗെയിം റിസര്‍വില്‍വച്ച് അമ്പതോളം ആനകളെ കൊല്ലുമെന്ന് സിംബാബ്‌വെ പാര്‍ക്ക്‌സ് ആന്റ് വൈല്‍ഡ് ലൈഫ് അതോറിറ്റി അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 800 ആനകളെ ഉള്‍ക്കൊള്ളാനാകുന്ന സേവ് വാലി കണ്‍സര്‍വന്‍സിയില്‍ 2,550 ആനകളുണ്ടെന്നാണ് 2024ല്‍ നടത്തിയ ഒരു ഏരിയല്‍ സര്‍വേയില്‍ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 200 ആനകളെ മറ്റ് പാര്‍ക്കുകളിലേക്ക് മാറ്റി. എന്നിട്ടും കാര്യങ്ങള്‍ കയ്യില്‍നില്‍ക്കാതെ വന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണം. മാംസം പ്രദേശവാസികള്‍ക്കും ആനക്കൊമ്പ് വൈല്‍ഡ് ലൈഫ് അതോറിറ്റിക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

To advertise here,

ആനക്കൊമ്പ് വ്യാപാരത്തിന് ആഗോളതലത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍, സിംബാബ്വെയ്ക്ക് ആനക്കൊമ്പുകളുടെ ശേഖരം വില്‍ക്കാന്‍ കഴിയില്ല. നിയമപരവും ധാര്‍മ്മികവുമായ കാരണങ്ങളാല്‍ ആനമാംസം കഴിക്കുന്നവരും വിരളമാണ്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് 2024-ല്‍ സിംബാബ്വെ 200 ആനകളെ കൊന്നൊടുക്കിയിരുന്നു. 1988ന് ശേഷം നടന്ന ഏറ്റവും വലിയ കൊന്നൊടുക്കലായിരുന്നു അത്. ഏതായാലും സിംബാബ്വേയുടെ പുതിയ തീരുമാനം വലിയ വിമര്‍ശനങ്ങള്‍ക്കുമിടയാക്കിയിട്ടുമുണ്ട്.